ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ആളിപ്പടരുന്നതിനിടെ 340 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവേ. 94 മെയിൽ എക്സ്‌പ്രസും 140 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. 65 മെയിൽ എക്സ്‌പ്രസും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായി റദ്ദാക്കി. 11 മെയിൽ എക്സ്‌പ്രസുകൾ വഴി തിരിച്ചു വിട്ടു.

ബിഹാറിലും യുപിയിലും പ്രതിഷേധം ആളിപ്പടരുകയാണ്. ബിഹാറിൽ അഞ്ച് ട്രെയിനുകൾ പ്രതിഷേധക്കാർ കത്തിച്ചു. റെയിൽവേ സ്റ്റേഷനുകളും പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. ടയറുകൾ കത്തിച്ച് പാളത്തിൽ ഇട്ടതോടെ പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവെ വസ്തുവകകൾ ആക്രമിക്കരുതെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷണവ് അഭ്യർത്ഥിച്ചു.

ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്റെയും വീടിന് നേരെയും ആക്രമണം ഉണ്ടായി. അലിഗഡിലെ ജട്ടാരിയയിൽ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനവും പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കി. ബിഹാറിലെ മഥേപുരിയൽ ബിജെപി ഓഫീസിൽ അഗ്‌നിപഥ് പ്രതിഷേധക്കാർ തീയിട്ടു.

ബിഹാറിനും യുപിക്കും പുറമെ മധ്യപ്രദേശിലും ഹരിയാനയിലും പശ്ചിമബംഗാളിലെ വിവിധയിടങ്ങളിലും ഇന്ന് പ്രതിഷേധം നടന്നു . സംഘർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ബിഹാർ ഹരിയാന യുപി സംസ്ഥാനങ്ങളിൽ വലിയ സുരക്ഷ ഏർപ്പെടുത്തിയുട്ടുണ്ട്. ഹരിയാനയിൽ പലയിടങ്ങളിലും ഇന്റർനെറ്റ്, മെസേജ് സേവനങ്ങൾ റദ്ദാക്കി.