ലക്‌നൗ: വിവാഹം കഴിഞ്ഞ് ഒന്നര മാസമേ ആയിട്ടുള്ളൂവെന്നും എന്നാൽ ഭാര്യ നാലുമാസം ഗർഭിണിയാണെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി യുവാവ്. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. വയറുവേദനയാണെന്നു പരാതിപ്പെട്ടതോടെയാണ് യുവതി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

സോണോഗ്രാഫി പരിശോധനയിൽ ഗർഭിണിയാണെന്ന് അമ്മായിയമ്മ കണ്ടെത്തി. തുടർന്നാണ് യുവാവും കുടുംബവും പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. ഗ്രാമത്തിലെ ബന്ധു മുഖേന ഒന്നര മാസം മുൻപ് അയൽ ജില്ലയിൽ നിന്നുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചെന്നും എന്നാൽ തട്ടിപ്പിന് ഇരയായെന്നും കാണിച്ചാണ് പരാതി നൽകിയത്.

ഗർഭിണായാണെന്ന വിവരം നേരത്തേ അറിയാമായിരുന്നെങ്കിലും യുവതിയും കുടുംബവും സത്യം മറച്ചുവച്ചെന്നു പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുകയാണെന്ന് കൊൽഹുയി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അഭിഷേക് സിങ് പറഞ്ഞു.