സ്റ്റോക്‌ഹോം: ജാവലിൻ ത്രോയിൽ ഒളിംപിക്‌സ് സ്വർണ മെഡൽ നേട്ടത്തിനുശേഷം മത്സരിച്ച രണ്ടാമത്തെ ടൂർണമെന്റിൽ സ്വർണമണിഞ്ഞ് ഇന്ത്യയുടെ നീരജ് ചോപ്ര. ഫിൻലൻഡിലെ കുർതാനെ ഗെയിംസിലാണ് ആദ്യ ശ്രമത്തിൽ 86.69 മീറ്റർ ദൂരം എറിഞ്ഞ് നീരജ് സ്വർണം നേടിയത്.

മഴ വിരുന്നെത്തെിയ ഗെയിംസിൽ പ്രതിബന്ധങ്ങൾ മറികടന്നാണ് നീരജിന്റെ സ്വർണ നേട്ടം. മഴ വെള്ളം നിറഞ്ഞ ഔട്ട്ഫീൽഡിൽ ഒരു ശ്രമത്തിനിടെ നീരജ് ബാലൻസ് തെറ്റി വീണിരുന്നു. കഴിഞ്ഞ ദിവസം പോവോ നുർമി ഗെയിംസിൽ നീരജ് വെള്ളി നേടിയിരുന്നു.

90 മീറ്റർ ലക്ഷ്യമിട്ടാണ് കുർതാനെ ഗെയിംസിൽ നീരജ് ഇറങ്ങിയതെങ്കിലും മഴയും പ്രതികൂല കാലാവസ്ഥയും തടസമായി. എങ്കിലും ആതിഥേയ താരം ഒളിവർ ഹെലാൻഡർ, സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാംപ്യൻ ആൻഡേഴ്‌സൻ പീറ്റേഴ്‌സ് എന്നിവരെ പിന്തള്ളി നീരജിന് സ്വർണം എറിഞ്ഞിടാനായത് അഭിമാന നേട്ടമായി.

ആദ്യ ശ്രമത്തിൽ തന്നെ 86.69 മീറ്റർ ദൂരം താണ്ടി നീരജിന്റെ രണ്ടാം ശ്രമം ഫൗളായി. മൂന്നാം ത്രോ എറിയാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിയ നീരജ് അടുത്ത മൂന്ന് ത്രോകളും എറിയാതെ തന്നെയാണ് ഒന്നാമതെത്തിയത്. 2012ലെ ഒളിമ്പിക് ചാമ്പ്യൻ ട്രിനാഡ് ആൻഡ് ടുബാഗോയുടെ കെഷോൺ വാൽക്കോട്ട് 86.64 മീറ്റർ എറിഞ്ഞ് വെള്ളി നേടിയപ്പോൾ സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാംപ്യൻ ആൻഡേഴ്‌സൻ പീറ്റേഴ്‌സ് 84.75 മീറ്റർ ദൂരം താണ്ടി വെങ്കലം നേടി.

കഴിഞ്ഞ ആഴ്ച നടന്ന പാവോ നൂർമി ഗെയിംസിൽ 89.3 മീറ്റർ ദൂരമെറിഞ്ഞ് നീരജ് ദേശീയ റെക്കോർഡ് തിരുത്തി വെള്ളി നേടിയിരുന്നു. ഒളിംപിക്‌സിലെ സുവർണനേട്ടത്തിന് ശേഷം 10 മാസത്തെ ഇടവേള കഴിഞ്ഞുള്ള ആദ്യ രണ്ട് ടൂർണമെന്റിലും മികവ് കാട്ടാൻ നീരജിനായി.

90 മീറ്റർ എന്ന ലക്ഷ്യമിട്ടായിരുന്നു നീരജ് ഇന്ന് കുർതാനെ ഗെയിംസിൽ ഇറങ്ങിയത്. കഴിഞ്ഞ ഒരുമാസമായി ഫിൻലൻഡിൽ നടത്തിയ പരിശീലനവും താരത്തിന്റെ ആത്മവിശ്വാസം കൂട്ടിയിരുന്നു. എന്നാൽ മഴയും പ്രതികൂല കാലാവസ്ഥയും കൂടുതൽ ശ്രമങ്ങൾക്ക് തടസമായി. ഈ മാസം 30ന് സ്റ്റോക്‌ഹോമിൽ ഡയമണ്ട് ലീഗിലും നീരജ് ചോപ്ര മത്സരിക്കും. അടുത്ത മാസം നടക്കുന്ന ലോകചാംപ്യൻഷിപ്പും തുടർന്നുള്ള കോമൺവെൽത്ത് ഗെയിംസുമാണ് അടുത്ത വർഷത്തെ ഒളിംപിക്‌സിന് മുൻപ് നീരജിന്റെ പ്രധാനലക്ഷ്യം.