ഭുവനേശ്വർ: വിവാഹ ദിനത്തിൽ രജിസ്ട്രാർ ഓഫീസിൽ എത്താതെ എംഎൽഎകൂടിയായ വരൻ വഞ്ചിച്ചെ പരാതിയുമായി പ്രതിശ്രുത വധു. ഒഡീഷയിലെ ബിജെഡി എംഎൽഎ ബിജയ് ശങ്കർ ദാസിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബിജയ് ശങ്കർ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

ജഗത്സിങ്പൂരിലെ ടിർട്ടോളിൽ നിന്നുള്ള ബിജെഡി നിയമസഭാംഗമായ ബിജയ് ശങ്കർ ദാസും കാമുകിയായ സോമാലിക ദാസും വിവാഹരജിസ്ട്രേഷനായി മെയ് 17ന് അപേക്ഷ നൽകിയിരുന്നു. ജൂൺ 17ന് വിവാഹ രജിസ്ട്രേഷൻ നിശ്ചയിക്കുകയും ചെയ്തിരുന്നു. തുടർന്ന് രാവിലെ യുവതിയും ബന്ധുക്കളും ചേർന്ന് രജിസ്ട്രാർ ഓഫീസിൽ എത്തി. സമയം കഴിഞ്ഞും ബിജയ് ശങ്കറോ കുടുംബമോ രജിസ്ട്രാർ ഓഫീസിൽ എത്തിയില്ല. തുടർന്ന് പിറ്റേദിവസം യുവതി വീട്ടുകാരുമായി എത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഐപിസി 430, 195 എ, 294, 509, 341, 120 ബി, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. മൂന്ന് വർഷമായി ബിജയുമായി അടുപ്പത്തിലാണെന്ന് യുവതി പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ബിജയ് ഉറപ്പ് നൽകിയിരുന്നു. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് രജിസ്ട്രാർ ഓഫീസിൽ എത്താതിരുന്നതെന്നും യുവതി ആരോപിച്ചു.

എന്നാൽ ഈ ആരോപണം എംഎൽഎ നിഷേധിച്ചു. അതേസമയം വിവാഹത്തിന്റെ കാര്യം വധുവോ കുടുംബമോ അറിയിച്ചില്ലെന്നാണ് ബിജയ് ശങ്കർ പറയുന്നത്. യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണ്. വിവാഹ തിയതിയുടെ കാര്യം അറിയാതിരുന്നതാണ് കാരണമെന്നും ബിജയ് ശങ്കർ പറഞ്ഞു.