ഷിംല: ഹിമാചൽ പ്രദേശിലെ പർവാണുവിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സാങ്കേതിക തകരാറുകൾ മൂലം കേബിൾ കാർ പകുതിയിൽ വെച്ച് നിൽക്കുകയായിരുന്നു. പതിനൊന്ന് വിനോദ സഞ്ചാരികൾ കേബിൾ കാറിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ടുപേരെ ഇതിനകം രക്ഷപ്പെടുത്തിയതായാണ് വിവരം.

കുടുങ്ങിക്കിടക്കുന്നവരിൽ രണ്ട് മുതിർന്ന പൗരന്മാരും നാല് സ്ത്രീകളും ഉണ്ടെന്നാണ് എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. സ്വകാര്യ റിസോർട്ടിന്റെ കീഴിലായിരുന്നു കേബിൾ കാർ പ്രവർത്തിച്ചിരുന്നത്.

ടിംബർ ട്രയൽ എന്ന സ്വകാര്യ റിസോർട്ടിന്റെ കേബിൾ കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു കേബിൾ കാർ ട്രോളിയിൽ കയറ്റി യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം പൊലീസ് നിരീക്ഷിച്ചു വരികയാണ്. നിലവിൽ റിസോർട്ടിന്റെ ടെക്നിക്കൽ ടീമിന്റെ നേതൃത്വത്തിലാണ് രക്ഷാ ദൗത്യം പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തനം പെട്ടെന്ന് സാധ്യമാകുന്നില്ലെങ്കിൽ എൻ.ഡി.ആർ.എഫിന്റെ സഹായം തേടുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.