തിരുവനന്തപുരം: ആയുധവുമായി പൊലീസ് വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐ വി ആർ അരുൺ കുമാറിനെ കേരള പൊലീസിന്റെ ആദരം. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് കമന്റേഷൻ സർട്ടിഫിക്കറ്റ് നൽകി. കേരള പൊലീസിന്റെ വക ട്രോഫിയും സമ്മാനിച്ചു. പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഹെഡ്ക്വാർട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

2007ൽ സിവിൽ പൊലീസ് ഓഫീസറായി സർവീസിൽ പ്രവേശിച്ച അരുൺ കുമാർ 12 വർഷത്തെ സേവനത്തിനുശേഷം 2019ൽ എസ്‌ഐ പരീക്ഷയിൽ വിജയിച്ചു. അഗളി, ചെങ്ങന്നൂർ, പുതുക്കാട് എന്നിവിടങ്ങളിൽ പ്രായോഗിക പരിശീലനം പൂർത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് സ്റ്റേഷനിൽ എസ്‌ഐ ആയി ചാർജെടുത്തത്. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ്.

സ്‌കൂട്ടറിൽ പൊലീസ് വാഹനത്തെ പിന്തുടർന്ന് എത്തിയയാൾ എസ്‌ഐയെ വാൾ ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അരുണിന്റെ ധീരത നാടറിഞ്ഞത്. സംഭവത്തിൽ നൂറനാട് മുതുകാട്ടുകര എള്ളുംവിള സ്വദേശി സുഗതൻ (48) പിടിയിലായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി പൊലീസ് വാഹനത്തിൽ വരുമ്പോഴായിരുന്നു സംഭവം.

പിന്നാലെ സ്‌കൂട്ടറിലെത്തിയ പ്രതി, പാറ ജംഷ്‌നിൽ വച്ച് പൊലീസ് വാഹനത്തെ തടഞ്ഞു. തുടർന്ന് വാഹനത്തിൽനിന്ന് ഇറങ്ങിയ അരുണിനെ വാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എസ്‌ഐയുടെ വിരലുകൾക്ക് പരിക്കേറ്റു. ബലപ്രയോഗത്തിലൂടെ അരുൺ തന്നെയാണു പ്രതിയെ പിടികൂടിയത്.