അമ്മയുടെ തണലിലാണ് എപ്പോഴും പൊന്നോമനകളുടെ സുരക്ഷ. അതുകൊണ്ടാണവർ അമ്മയെ വരെ വിഴുങ്ങാൻ ശക്തിയുള്ള രാക്ഷസന്മാർ വന്നാലും അമമ്മയുടെ ചിറകിനടിയിലേക്ക് ഓടി എത്തുന്നത്. ഏത് വലിയ പ്രതിസന്ധിയിലും അമ്മമാർ ത്ങ്ങളെ രക്ഷിക്കുമെന്ന തോന്നലാണ് അവർക്ക്. എന്നാൽ കാട്ടുനീതിക്ക് ഇരയായ ഒരു മാതൃഭാവവും പിഞ്ചുകുഞ്ഞുമാണ് ഇന്ന് സോഷ്യൽ മീഡിയയെ പിടിച്ചുലയ്ക്കുന്നത്.

സാംബിയയിലെ ലുവാങ്വാ ദേശീയ പാർക്കിലെ ഉൾക്കാട്ടിൽ നിന്നുമുള്ള കാഴ്ചയാണ് സോഷ്യൽമീഡിയയുടെ കരളലിയിക്കുന്നത്. പുള്ളിപ്പുലി വേട്ടയാടി കൊന്ന അമ്മക്കുരങ്ങിന്റെ നെഞ്ചോടു ചേർന്നിരിക്കുന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യമാണിത്. വന്യജീവി ഫൊട്ടോഗ്രഫറായ ഷഫീഖ് മുള്ളയാണ് ഈ അപൂർവ ചിത്രം പകർത്തിയത്. സുഹൃത്തുക്കൾക്കൊപ്പം സാംബിയയിലെ ലുവാങ്വാ ദേശീയ പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. അവിടുത്തെ അറിയപ്പെടുന്ന പുള്ളിപ്പുലിയായ ഒലിമ്പയുടെ വേട്ട പകർത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. അതിനായി പുലർച്ചെതന്നെ വിനോദസഞ്ചാരികളുടെ സംഘം സഫാരിക്കിറങ്ങി.

ഇവരുടെ മുന്നിലേക്കാണ് വേട്ടയാടിയ വെർവെറ്റ് വിഭാഗത്തിൽപ്പെടുന്ന കുരങ്ങുമായി ഒലിമ്പയെത്തിയത്. വേട്ടയാടിയ അമ്മക്കുരങ്ങിന്റെ നെഞ്ചോട് ചേർന്ന് അതിന്റെ ജീവനുള്ള കുഞ്ഞുമുണ്ടായിരുന്നു. അമ്മ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ അമ്മയുടെ നെഞ്ചോടൊട്ടി കിടക്കുകയായിരുന്നു ഈ കുഞ്ഞ്. അപൂർവ കാഴ്ചയായിരുന്നു ഇതെന്ന് സംഘം വ്യക്തമാക്കി. ഇരയുമായി ഒലിമ്പ നേരെ പോയത് കുഞ്ഞിന്റെ അരികിലേക്കാണ്. ടാറ്റു എന്നാണ് ഒലിമ്പയുടെ കുഞ്ഞിന്റെ പേര്. നിമിഷങ്ങൾക്കകം തന്നെ കുട്ടിക്കുരങ്ങനെയും ഒലിമ്പയുടെ കുഞ്ഞ് കൊന്നുകളഞ്ഞു. വേദനാജനകമായിരുന്നു ഈ കാഴ്ചയെന്ന് ഇവർ വ്യക്തമാക്കി. അപൂർവ ചിത്രം പകർത്തി വിനോദസഞ്ചാരികളും അവിടെനിന്നു മടങ്ങി.