- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ നൂതന സാങ്കേതിക വിദ്യയുമായി ആസ്റ്റർ മെഡ്സിറ്റി; നൂതന രീതിയിലുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യം

കൊച്ചി -: കേരളത്തിൽ ആദ്യമായി ഹൃദ്രോഗിയിൽ ഓപ്പൺ ഹാർട്ട് സ്യൂചർ ലെസ് അയോർട്ടിക് പെർസിവൽ വാൽവ് വിജയകരമായി ഘടിപ്പിച്ച് കൊച്ചി ആസ്റ്റർ മെഡ്സിറ്റി. പാലക്കാട് സ്വദേശിയായ സുധ എന്ന അമ്പത്തിയഞ്ചുകാരിയിലാണ് ഈ നൂതന വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.ആസ്റ്റർ മെഡ്സിറ്റി കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് പി. നായർ, അനസ്തീഷ്യ & ക്രിട്ടിക്കൽകെയർ വിഭാഗം മേധാവി ഡോ.സുരേഷ് ജി നായർ, കാർഡിയാക് സർജറി വിഭാഗം കൺസൽട്ടന്റ് ഡോ.ജോർജ് വർഗീസ കുര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
ശ്വാസതടസ്സം, ഹൃദയമിടിപ്പിലെ അസ്വാഭാവികത എന്നിവ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സുധ ആസ്റ്റർ മെഡ്സിറ്റിയിലെ കാർഡിയോളജി വിഭാഗത്തിലെത്തിയത്.വിദഗ്ദ്ധ പരിശോധനയിൽ ഹൃദയത്തിലെ അയോർട്ടിക് വാൽവിൽ കാൽസ്യം അമിതമായി അടിഞ്ഞുകൂടുന്ന കാൽസിഫിക് അയോർട്ടിക് വാൽവ് എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചു. ഇത് അയോർട്ടിക് വാൽവിലൂടെയുള്ള രക്തപ്രവാഹം കുറയ്ക്കാൻ കാരണമാകുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, പരതൈറോയിഡ് ഹോർമോൺ, ഹൈപ്പർ കാൽസെമിയ തുടങ്ങിയ രോഗാവസ്ഥകളും സുധയുടെ ചികിത്സമാർഗം നിശ്ചയിക്കുന്നത് കൂടുതൽ ദുഷ്‌കരമാക്കി.
തകരാറിലായ വാൽവ് മാറ്റി സ്ഥാപിക്കുക എന്നതായിരുന്നു ഏക പോംവഴി. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ അയോർട്ടിക് വാൽവ് മാറ്റുന്ന ട്രാൻസ്‌കതീറ്റർ അയോർട്ടിക് വാൽവ് ഇബ്ലാന്റേഷൻ (TAVI) എന്ന ചികിത്സ രീതിയാണ് പൊതുവെ ഇതിനായി സ്വീകരിക്കാറുള്ളത്. എന്നാൽ രോഗിയുടെ സങ്കീർണമായ ആരോഗ്യ സ്ഥിതിയും ടാവി (TAVI)ശസ്ത്രക്രിയ ഇവരിൽ എത്രത്തോളം വിജയകരമാവും എന്ന ആശങ്കയുമാണ്, പകരം നൂതന മാർഗമായ അയോർട്ടിക് വാൽവ് പേർസിവൽ ഘടിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം എത്തിച്ചേർന്നത്. ശസ്ത്രക്രിയ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ ആരോഗ്യവതിയായി സുധ ആശുപത്രി വിട്ടു.
ടാവിയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചികിത്സാ ചെലവും മികച്ച ഗുണഫലങ്ങളുമാണ് പുതിയ ചികിത്സാരീതിയുടെ മെച്ചമെന്ന്
കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് പി. നായർ പറഞ്ഞു. 'ടാവി'യുടെ അത്ര സങ്കീർണമല്ല എന്നതിനുപരി കുറച്ചു കൂടി വലിയ വാൽവ് ഘടിപ്പിക്കാനും, സ്ട്രോക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നത് വഴി കൃത്യതയാർന്ന ചികിത്സ ഉറപ്പാക്കാമെന്നതും ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതായും ഡോ.മനോജ് പി നായർ വ്യക്തമാക്കി.
ടാവി വാൽവിന്റെ കാലാവധി ഏഴ് വർഷമാണെങ്കിൽ പെർസിവൽ വാൽവിന്റെ കാലാവധി 15 വർഷം വരെയാണ്. മിനിമൽ ഇൻവേസീവ് രീതിയിലൂടെ സാധ്യമായ രോഗികളിൽ ഈ പ്രക്രിയ നടത്താം. ബൈപ്പാസ് സമയം താരതമ്യേന കുറവാണെന്നത് ശസ്ത്രക്രിയയുടെ സങ്കീർണതകൾ കുറയ്ക്കുമെന്നും കാർഡിയാക് സർജറി വിഭാഗം കൺസൽട്ടന്റ് ഡോ.ജോർജ് വർഗീസ് കുര്യൻ പറഞ്ഞു.
കേരളത്തിലെ ആരോഗ്യ രംഗത്ത് ഇത്തരം നൂതന സാങ്കേതിക വിദ്യകൾ ഏറ്റവും ആദ്യം അവതരിപ്പിക്കാൻ സാധിക്കുന്നുവെന്നത് ആസ്റ്ററിനെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ക്ലസ്റ്റർ - ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. രാജ്യാന്തര നിലവാരമുള്ള അത്യാധുനിക ചികിത്സാസൗകര്യങ്ങൾ നമ്മുടെ നാട്ടിലും ലഭ്യമാക്കുക എന്ന സ്ഥാപിത ലക്ഷ്യം ആസ്റ്റർ വീണ്ടും തെളിയിക്കുകയാണെന്നും എന്നും ഫർഹാൻ യാസിൻ കൂട്ടിച്ചേർത്തു.

