ദാംബുള്ള: ശ്രീലങ്കൻ വനിതകൾക്കെതിരെ രണ്ടാം ട്വന്റി 20 മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഹർമൻപ്രീത് കൗറും സംഘവും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യൻ വനിതകൾ പരമ്പര സ്വന്തമാക്കി.

ലങ്കൻ വനിതകൾ മുന്നോട്ടുവെച്ച 126 റൺസ് വിജയലക്ഷ്യം ഇന്ത്യ 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്മൃതി മന്ഥാന , ഹർമൻപ്രീത് കൗർ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യൻ ജയം.

മറുപടി ബാറ്റിംഗിൽ സ്മൃതി മന്ഥാന-ഷെഫാലി വർമ്മ സഖ്യം ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് നൽകി. നാലാം ഓവറിലെ നാലാം പന്തിൽ ഷെഫാലി(10 പന്തിൽ 17) പുറത്താകുമ്പോൾ ഇന്ത്യക്ക് 30 റൺസ്. സബ്ബിനേനി മേഘ്‌നയും(10 പന്തിൽ 17), ജെമീമ റോഡ്രിഗസും(6 പന്തിൽ 3), യാസ്തിക ഭാട്ട്യയും(18 പന്തിൽ 13) വേഗം പുറത്തായെങ്കിലും ഇതിനിടെ 34 പന്തിൽ 39 റൺസെടുത്ത് മടങ്ങിയ മന്ഥാനയുടെ പ്രകടനം നിർണായകമായി. പിന്നാലെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും(32 പന്തിൽ 31*), ദീപ്തി ശർമ്മയും(5 പന്തിൽ 5*) ചേർന്ന് ഇന്ത്യയെ ജയിപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കൻ വനിതകൾ ഗംഭീര തുടക്കം ലഭിച്ചിട്ടും 20 ഓവറിൽ ഏഴ് വിക്കറ്റിന് 125 എന്ന നിലയിൽ ചുരുങ്ങുകയായിരുന്നു. 14-ാം ഓവറിലെ അഞ്ചാം പന്തിൽ ഓപ്പണിങ് കൂട്ടുകെട്ട് പൊളിയുമ്പോൾ 87 റൺസുണ്ടായിരുന്നു ലങ്കയ്ക്ക്. ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിനെ പൂജ വസ്ത്രാക്കർ പുറത്താക്കുകയായിരുന്നു. ചമാരി 41 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 43 റൺസ് നേടി. സഹ ഓപ്പണർ വിഷ്മി ഗുണരത്‌നെ 17-ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. ഹർമനായിരുന്നു വിക്കറ്റ്. വിഷ്മി 50 പന്തിൽ 40 റൺസെടുത്തു. ഈസമയം ലങ്കൻ സ്‌കോർ 106-2

പിന്നീടങ്ങോട്ട് ലങ്കൻ നിരയിലാർക്കും രണ്ടക്കം കാണാനായില്ല. 14 റൺസിനിടെ അഞ്ച് വിക്കറ്റ് ലങ്കൻ വനിതകൾക്ക് നഷ്ടമായി. മാധവി(9), കവിഷാ ദിൽഹാരി(2), നിലാക്ഷി ഡി സിൽവ(1), ഹസിനി പെരേര(0), ഒഷഡി രണസിൻഹേ(5), അനുഷ്‌ക സഞ്ജീവനി(8*), സുഗന്ധിക കുമാരി(1*) എന്നിങ്ങനെയായിരുന്നു സ്‌കോർ. ഇന്ത്യൻ വനിതകൾക്കായി ദീപ്തി ശർമ്മ രണ്ടും രേണുക സിംഗും രാധാ യാദവും പൂജാ വസ്ത്രാക്കറും ഹർമൻപ്രീത് കൗറും ഓരോ വിക്കറ്റ് നേടി.