മംഗളൂരു: മൂന്ന് കുരുന്നുകളെ പിതാവ് കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ നടക്കുത്തിലാണ് മംഗുളുരു നഗരത്തോട് ചേർന്ന പത്മന്നൂർ കിന്നിഗോളി ഗ്രാമം. ഒന്നര ലക്ഷം രൂപ മുടക്കി കട തുടങ്ങാനുള്ള ചെറിയ കെട്ടിടം പണിതെങ്കിലും ഹിതേഷിന് ലൈസൻസ് ലഭിച്ചില്ല. കടമെടുത്ത പണം വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്തതിന്റെ കടുത്ത പിരിമുറുക്കത്തിലാണ് മക്കളെ പിതാവ് മരണത്തിലേക്കെറിഞ്ഞതെന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഭാര്യ ലക്ഷ്മി പൊലീസിനോട് വെളിപ്പെടുത്തി.

വരുന്ന ചൊവ്വാഴ്ച രണ്ടാമത്തെ മകൻ ഉദയയുടെ പന്ത്രണ്ടാം ജന്മദിനത്തിൽ മുറിക്കാനുള്ള കേക്കൊരുക്കാൻ ബേക്കറിയിൽ ഏർപ്പാട് ചെയ്തിരുന്നു ബീഡിത്തൊഴിലാളിയായ അമ്മ ലക്ഷ്മി. ഉദയന് പുനറൂർ യു.പി സ്‌കൂളിലേക്കും മൂത്തമകൾ രശ്മിതക്ക് (14) കട്ടീൽ ഹൈസ്‌കൂളിലേക്കുമുള്ള യൂണിഫോമുകൾ തയ്ച്ചുകിട്ടിയതിന്റെ സന്തോഷത്തിലുമായിരുന്നു ലക്ഷ്മി. ഏറ്റവും ഇളയ ആറു വയസ്സുകാരൻ ദക്ഷ പത്മന്നൂർ അംഗൻവാടി വിദ്യാർത്ഥിയായിരുന്നു.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നൽകിയ സ്‌നേഹവും പരിഗണനയും പിന്നീട് ഹിതേഷിൽ നിന്നുണ്ടായില്ല. മക്കളുടെ വൈകല്യങ്ങളും അലട്ടുന്നുണ്ടായിരുന്നു. ഈയിടെയായി വീട്ടിലും പുറത്തും മൗനിയായിരുന്നു. എങ്കിലും ഇത്ര വലിയ കടുംകൈ കാണിക്കുമെന്ന് കരുതിയില്ലെന്നും ലക്ഷ്മി കണ്ണീരോടെ പറഞ്ഞു.