- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകദിന ശൈലിയിൽ ജോ റൂട്ടും ബെയർസ്റ്റോയും; അർധസെഞ്ചുറിയുമായി ഒലി പോപ്പും; മഴ 'കളിച്ചിട്ടും' വിജയകുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ടെസ്റ്റ് പരമ്പര തൂത്തുവാരി

ഹെഡിങ്ലി: ലീഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസത്തിൽ മഴ വെല്ലുവിളി ഉയർത്തിയിട്ടും ഇംഗ്ലണ്ടിന്റെ വിജയകുതിപ്പിന് തടയിടാൻ ന്യൂസിലൻഡിനായില്ല. ഏഴു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ മൂന്നാം ടെസ്റ്റും സ്വന്തമാക്കിയ ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്മാരായ കിവീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി (3 - 0). രണ്ടാം ഇന്നിങ്സിൽ ന്യൂസീലൻഡ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം 54.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. സ്‌കോർ: ന്യൂസീലൻഡ്: 329, 326, ഇംഗ്ലണ്ട്: 360, 296/3
ജോണി ബെയർസ്റ്റോയും ജോ റൂട്ടും ഏകദിന ശൈലിയിൽ തകർത്തടിച്ചപ്പോൾ ഇംഗ്ലണ്ട് അനായാസം ജയത്തിലെത്തി. അവസാന ദിനം ആദ്യ സെഷൻ മഴമൂലം നഷ്ടമായെങ്കിലും രണ്ടാം സെഷനിൽ 15.2 ഓവറിൽ 113 റൺസ് നേടി വിജയം അടിച്ചെടുത്തു. മുൻ നായകൻ ജോ റൂട്ടും ഒലി പോപ്പും ജോണി ബെയർസ്റ്റോയും നേടിയ തകർപ്പൻ അർധസെഞ്ചുറികളാണ് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കിയത്.
അവസാന ദിനം 183-2 എന്ന സ്‌കോറിൽ ബാറ്റിങ് തുടരാനിരുന്ന ഇംഗ്ലണ്ടിന് ആദ്യ സെഷനിൽ മഴയും നനഞ്ഞ ഔട്ട് ഫീൽഡും മൂലം ബാറ്റിംഗിനിറങ്ങാനായില്ല. എന്നാൽ മഴ മാറിയ രണ്ടാം സെഷനിൽ ബാറ്റിംഗിനിറങ്ങുമ്പോൾ ഇഗ്ലണ്ടിന് എട്ട് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് 113 റൺസ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. അവസാന ദിനം തുടക്കത്തിലെ ഒലി പോപ്പിനെ(82) നഷ്ടമായെങ്കിലും പകരമെത്തിയ ജോണി ബെയർസ്റ്റോ തകർത്തടിച്ചതോടെ ഇംഗ്ലണ്ടിന്റെ ആശങ്ക അകന്നു. മറുവശത്ത് മിന്നും ഫോം തുടർന്ന ജോ റൂട്ടും മോശമാക്കിയില്ല. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇരുവരും വെറും 15.2 ഓവറിൽ ലക്ഷ്യം മറികടന്നു.
30 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ ബെയർസ്റ്റോ ആണ് ഇംഗ്ലണ്ടിനെ അതിവേഗം ലക്ഷ്യത്തിലേക്ക് അടുപ്പിച്ചത്. ജോ റൂട്ട് സെഞ്ചുറി തികക്കുമോ എന്ന ആകാംക്ഷ മാത്രമായിരുന്നു പിന്നീട് ആരാധകർക്കുണ്ടായിരുന്നത്. എന്നാൽ റൂട്ടിന്റെ സെഞ്ചുറിക്ക് കാത്തു നിൽക്കാതെ ബെയർസ്റ്റോ തന്നെ ഇംഗ്ലണ്ടിന്റെ വിജയത്തിലേക്ക് ബാറ്റു വീശി. ബ്രേസ്വെല്ലിനെ സിക്‌സിനും ഫോറിനും പറത്തി ഇംഗ്ലണ്ട് വിജയം പൂർത്തിയാക്കിയ ബെയർസ്റ്റോ 44 പന്തിൽ 71 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ജോ റൂട്ട് 86 റൺസുമായി വിജയത്തിൽ ബെയർസ്റ്റോക്ക് കൂട്ടായി.
ന്യൂസിലൻഡിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 329 റൺസിന് മറുപടിയായി ആദ്യ ഇന്നിങ്‌സിൽ 55-6 എന്ന നിലയിൽ തകർന്നടിഞ്ഞശേഷമാണ് ഇംഗ്ലണ്ട് അവിശ്വസനീയ ജയം പിടിച്ചെടുത്തത്. ആദ്യ ഇന്നിങ്‌സിൽ 157 പന്തിൽ 162 റൺസെടുത്ത ബെയർസ്റ്റോയും 97 റൺസെടുത്ത ഓവർടണും ചേർന്ന ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 241 റൺസാണ് ഇംഗ്ലണ്ട് വിജയത്തിന്റെ അടിത്തറ. ബെൻ സ്റ്റോക്‌സ് നായകനായശേഷം മൂന്ന് ടെസ്റ്റിലും അവിശ്വസനീയ തീരിച്ചുവരവുകളുമായി ഇംഗ്ലണ്ടിന് ജയം നേടാനാി. ആദ്യ ടെസ്റ്റിൽ ജോ റൂട്ടായിരുന്നു ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചതെങ്കിൽ രണ്ടും മൂന്നും ടെസ്റ്റിൽ അത് ജോണി ബെയർസ്റ്റോ ആിരുന്നു.
പുതിയ ക്യാപ്റ്റൻ ജോ റൂട്ടിനും പുതിയ പരിശീലകൻ ബ്രെണ്ടൻ മക്കല്ലത്തിനും കീഴിൽ ഇംഗ്ലണ്ടിന്റെ ആദ്യ പരമ്പര വിജയമാണിത്. അടുത്തത് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരമാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന പരമ്പരയിലെ കോവിഡ് കാരണം മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് ജൂലായി ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ്. പരമ്പരയിൽ 2-1ന് മുന്നിലുള്ള ഇന്ത്യയ്ക്കെതിരേ ജയം ലക്ഷ്യമിട്ട് തന്നെയാകും ഇംഗ്ലണ്ട് ഇറങ്ങുക.


