ന്യൂഡൽഹി: ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട കേസിൽ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെ അപലപിച്ച യുഎൻ മനുഷ്യാവകാശ കൗൺസിൽ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ.

ടീസ്റ്റയേയും രണ്ട് മുൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉടൻ വിട്ടയക്കണമെന്ന കൗൺസിൽ പരാമർശം അംഗീകരിക്കാനാകില്ല. ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപെടരുത്. നിയമനടപടികളെ പീഡനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ടീസ്റ്റ സെതൽവാദിന്റയും,ആർ.ബി.ശ്രീകുമാറിന്റെയും അറസ്റ്റ് അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുകയാണ് .ടീസ്റ്റയുടെയും മറ്റുള്ളവരുടെയും അറസ്റ്റും അനുബന്ധ നടപടികളും ആശങ്കയുണ്ടാക്കുന്നുവെന്നും യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രതികരിച്ചിരുന്നു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തിയാണ് സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ്, ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ എന്നിവരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത നടപടിയെ യുഎൻ മനുഷ്യാവകാശ കൗൺസിൽ അപലപിച്ചിരുന്നു.

ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം വിട്ടയക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. നവംബറിൽ ചേരുന്ന ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിലിന്റെ അവലോകന യോഗത്തിലും ഈ വിഷയം ഉന്നയിക്കും.

2002ലെ ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയിരുന്നു. പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ശ്രീകുമാറും ടീസ്റ്റ സെതൽവാദും മുൻ ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ടും സാക്കിയ ജാഫ്രി മുഖേന നിരവധി ഹർജികൾ കോടതിയിൽ സമർപ്പിക്കുകയും എസ്ഐടി മേധാവിക്കും മറ്റുള്ളവർക്കുമെതിരെ തെറ്റായ വിവരങ്ങൾ നൽകിയെന്നുമാണ് അന്വേഷണം സംഘം പറയുന്നത്. കലാപ സമയത്ത് മലയാളിയായ ആർ ബി ശ്രീകുമാർ ഗുജറാത്ത് എഡിജിപിയായിരുന്നു.

നേരത്തെ കശ്മീർ പുനഃസംഘടന, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിൽ രൂക്ഷ വിമർശനമുയർത്തിയിരുന്നു. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലാണ് മനുഷ്യാവകാശ കൗൺസിലെന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തിരുന്നു.