തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാൽ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതിനാൽ സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ള യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണം. കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുകയും വേണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇത്തരം കൊലപാതകങ്ങൾ ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. ഇതിനെ ഏതെങ്കിലും മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കുന്നതും ശരിയല്ല. ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ പുറത്തറിയും മുമ്പ് നടത്തുന്ന നിരുത്തരവാദപരമായ ആരോപണങ്ങളിൽ നിന്ന് മതേതര സമൂഹം പിന്മാറണം.

രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയെ മറികടന്ന് ക്രമസമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികളെയും സംഘങ്ങളെയും നിയന്ത്രിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. പ്രവാചക നിന്ദയുടെ പേരിൽ രാജ്യത്ത് ജനാധിപത്യപരമായ സമരങ്ങളാണ് നടന്നുവരുന്നത്. ഉദയ്പൂരിൽ നടന്ന ഹീനവും ജനാധിപത്യവിരുദ്ധവുമായ കൊലപാതകത്തെ പ്രവാചക നിന്ദക്കെതിരെ നടത്തുന്ന സമരങ്ങളുടെ ഭാഗമാക്കി മാറ്റാൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്. കൊലചെയ്യപ്പെട്ട കനയ്യ ലാലിന്റെ വിയോഗത്തിൽ പ്രയാസപ്പെടുന്ന ബന്ധുക്കളുടെ ദുഃഖത്തിൽ വെൽഫെയർ പാർട്ടി പങ്കുചേരുന്നു. കേന്ദ്ര ഏജൻസികൾ ഇപ്പോൾ നടത്തുന്ന അന്വേഷണം എത്രമാത്രം നിഷ്പക്ഷമായികരിക്കും എന്നതിൽ രാജ്യത്തെ ജനാധിപത്യ സമൂഹത്തിന് ആശങ്കയുണ്ട്. അതുകൊണ്ട് രാജസ്ഥാൻ ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഈ സംഭവം സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.