ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ നായകൻ രോഹിത് ശർമ കളിക്കില്ല. കോവിഡ് മുക്തനാവാത്ത രോഹിത്തിന് പകരം പേസർ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുക. വ്യാഴാഴ്ച ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിനൊടുവിൽ ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്.

റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാവും. 35 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഫാസ്റ്റ് ബൗളർ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. 1987-ൽ ഇതിഹാസ താരം കപിൽ ദേവിന് ശേഷം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറെന്ന ബഹുമതിയാണ് ബുംറയെ കാത്തിരിക്കുന്നത്. 1932-ൽ ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാൻ തുടങ്ങിയ ശേഷം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്ന 36-ാമത്തെ താരമെന്ന നേട്ടവും ബുംറ സ്വന്തമാക്കും.

ഈവർഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് ജസ്പ്രിത് ബുമ്ര. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ വിരാട് കോലിയായിരുന്നു നായകൻ. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. തുടർന്ന് നടന്ന ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയെ നയിച്ചത് കെ എൽ രാഹുലായിരുന്നു. രോഹിത് ശർമ്മയുടെ അഭാവത്തിലായിരുന്നു രാഹുൽ ഇന്ത്യയെ നയിച്ചത്.

ശ്രീലങ്കയ്ക്കും വിൻഡീസിനും എതിരായ പരമ്പരകളിൽ രോഹിത് നായകനായി തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി 20 പരമ്പരയിൽ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്. രോഹിത്തിന് വിശ്രമം നൽകുകയും രാഹുലിന് പരിക്കേൽക്കുകയും ചെയ്തതോടെയാണ് പന്ത് ക്യാപ്റ്റനായത്. അയർലൻഡിനെതിരായ രണ്ട് ടി20 അടങ്ങിയ പരമ്പരയിൽ ഹാർദിക് പണ്ഡ്യയായിരുന്നു ഇന്ത്യൻ നായകൻ.

വൈകിട്ട് മൂന്നരയ്ക്ക് എഡ്ജ്ബാസ്റ്റണിലാണ് കളി തുടങ്ങുക. രോഹിത്തിന്റെ അഭാവത്തിൽ ശുഭ്മാൻ ഗില്ലിനൊപ്പം ചേതേശ്വർ പുജാരയോ കെ എസ് ഭരത്തോ ഓപ്പണറായേക്കുമെന്നാണ് സൂചന. രോഹിത്തിന്റെ കവർ ആയി ടീമിനൊപ്പം അവസാന നിമിഷം ചേർന്ന മായങ്ക് അഗർവാളിന് അവസരം ലഭിച്ചേക്കില്ല. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ട് നിൽക്കുകയാണ്.