തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും ബെംഗളൂരുവിൽ വ്യവസായിയുമായ വിദ്യാസാഗറിന്റെ (48) മൃതദേഹം സംസ്‌കരിച്ചു. ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിലാണ് സംസ്‌ക്കാരം നടന്നത്. ആയിരക്കണക്കിനാളുകളാണ് മീനയുടെ വീട്ടിലും ശ്മശാനത്തിലുമായി എത്തിയത്.. നടൻ രജനീകാന്ത് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരും മീനയുടെ സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

രംഭ, ഖുശ്‌ബു, സുന്ദർ സി., പ്രഭുദേവ, ലക്ഷ്മി, ബ്രന്ദ, സ്‌നേഹ, റഹ്മാൻ, നാസർ, മൻസൂർ അലിഖാൻ തുടങ്ങി നിരവധിപ്പേർ മീനയെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. മലയാള ചലച്ചിത്രതാര സംഘടനയായ 'അമ്മ'യ്ക്കു വേണ്ടി നടൻ കൈലാഷ് പുഷ്പചക്രം സമർപ്പിച്ചു. 2009ലായിരുന്നു മീനവിദ്യാസാഗർ വിവാഹം. കോവിഡ് ബാധിച്ചാണു മരണമെന്ന പ്രചാരണത്തെ തുടർന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം ഇക്കാര്യത്തിൽ വിശദീകരണം നൽകി.

ഏറെ നാളായി ശ്വാസകോശ രോഗങ്ങൾ അലട്ടിയിരുന്ന വിദ്യാസാഗറിനു ഡിസംബറിൽ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ മാർച്ചിലാണു നില വഷളായത്. ശ്വാസകോശം മാറ്റിവയ്ക്കാൻ ശ്രമിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാതിരുന്നതിനാൽ ശസ്ത്രക്രിയ നീണ്ടു. വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയതെന്നും മന്ത്രി പറഞ്ഞു.

2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. ബാലതാരമായ നൈനിക (11) മകളാണ്. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്‌ത്തി വിദ്യാസാ?ഗർ യാത്ര പറഞ്ഞത്.