ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ നോർത്താംപ്റ്റൺഷെയറിനെതിരെ 150 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. മറുപടി ബാറ്റിംഗിൽ നോർത്താംപ്റ്റൺഷെയർ 13 ഓവറിൽ ആറ് വിക്കറ്റിന് 100 റൺസ് എന്ന നിലയിലാണ്.

തുടക്കത്തിലെ തകർച്ചക്ക് ശേഷമാണ് ഇന്ത്യ മികച്ച് സ്‌കോർ കണ്ടെത്തിയത്. 11 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന നിലയിലായിരുന്നു. 36 പന്തിൽ 54 റൺസെടുത്ത ഹർഷൽ പട്ടേലിന്റേയും 26 പന്തിൽ 34 റൺസെടുത്ത ദിനേഷ് കാർത്തിക്കിന്റേയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോർ നേടിയത്. 22 പന്തിൽ വെങ്കിടേഷ് അയ്യർ 20 റൺസെടുത്തു. കാർത്തിക്ക് മൂന്ന് ഫോറും ഒരു സിക്‌സും നേടിയപ്പോൾ ഹർഷൽ പട്ടേൽ മൂന്ന് സിക്‌സും അഞ്ചു ഫോറും കണ്ടെത്തി.

സഞ്ജു സാംസൺ(0), ഇഷാൻ കിഷൻ(16), രാഹുൽ ത്രിപാഠി(7), സൂര്യകുമാർ യാദവ്(0), ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക്, വെങ്കിടേഷ് അയ്യർ, ഹർഷൽ പട്ടേൽ ആവേശ് ഖാൻ(0) എന്നിവരാണ് പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ ഇന്ത്യ സ്‌കോർ ബോർഡ് തുറക്കും മുമ്പ് സഞ്ജു പുറത്തായി. കോബിന്റെ പന്തിൽ എൽബിഡബ്ല്യു ആയി. ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന രാഹുൽ ത്രിപാഠിയും പിന്നാലെ പുറത്തായി. ഇന്ത്യക്കായി ഇഷാൻ കിഷനും ദിനേഷ് കാർത്തിക്കുമാണ് പിന്നീട് പൊരുതിയത്.