എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. നന്നായി ബാറ്റ് ചെയ്യാത്തതിനാലാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടതെന്നും തോൽവിയിൽ നിരാശയുണ്ടെന്നും ദ്രാവിഡ് മത്സരശേഷം നടന്ന പ്രസ് കോൺഫറൻസിൽ പറഞ്ഞു.

'രണ്ടാം ഇന്നിങ്സിൽ നന്നായി ബാറ്റ് ചെയ്യാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിങ്സിൽ കരുത്തുറ്റ ബൗളിങ് പുറത്തെടുക്കാനും ടീം മറന്നു. റൂട്ടും ബെയർസ്റ്റോയും മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അവരെ പുറത്താക്കാൻ രണ്ടോ മൂന്നോ അവസരം ലഭിച്ചു. പക്ഷേ അത് മുതലാക്കാനായില്ല. ബാറ്റർമാർ നന്നായി കളിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു'- ദ്രാവിഡ് പറഞ്ഞു.

ഇംഗ്ലണ്ട് ടീം നന്നായി കളിച്ചുവെന്നും അവർ കൈയടി അർഹിക്കുന്നുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി. തോൽവിയിൽ നിരാശയുണ്ടെന്നും ഇന്ത്യൻ പരിശീലകൻ പറഞ്ഞു.

'ഏറെ നിരാശ പകരുന്ന തോൽവിയാണിത്. ദക്ഷിണാഫ്രിക്കയിൽ സംഭവിച്ചതുപോലെ ഇവിടെയും നടന്നു. ജയിക്കാവുന്ന മത്സരമായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി രണ്ട് ഇന്നിങ്സിലും മുഴുവൻ വിക്കറ്റ് വീഴ്‌ത്തിക്കൊണ്ട് ഇന്ത്യ മികച്ച വിജയങ്ങൾ നേടി. എന്നാൽ കഴിഞ്ഞ രണ്ട് മാസങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിക്കുന്നില്ല'. ദ്രാവിഡ് കൂട്ടിച്ചേർത്തു

മത്സരത്തിൽ ഏഴുവിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്‌ത്തിയത്. ആദ്യ ഇന്നിങ്സിൽ മികച്ച ലീഡ് നേടിയിട്ടാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഒരുഘട്ടത്തിൽ ഇന്ത്യ അനായാസ വിജയം നേടുമെന്നാണ് ഏവരും കരുതിയത്. എന്നാൽ ഇംഗ്ലീഷ് താരങ്ങൾ അത്ഭുത പ്രകടനത്തോടെ ഇന്ത്യയിൽ നിന്ന് മത്സരം സ്വന്തമാക്കുകയായിരുന്നു.

അശ്വിനെപ്പോലൊരു സ്പിന്നറെ ടീമിൽ നിന്ന് ഒഴിവാക്കുക ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാൽ പിച്ച് പേസർമാർക്കായിരുന്നു ആനുകൂല്യം നൽകിയിരുന്നതെന്നും മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു.

ഷർദ്ദുൽ ഠാക്കൂറിനെ മത്സരത്തിൽ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലേ എന്ന ചോദ്യത്തിന് ഉത്തരമായാണ് ദ്രാവിഡിന്റെ മറുപടി. ഷർദ്ദുൽ മുൻ മത്സരങ്ങളിലെല്ലാം ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള ബൗളറാണ്. അശ്വിനെ പ്ലേയിങ് ഇലവനിൽ നിന്നൊഴിവാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പക്ഷെ സാഹചര്യങ്ങളും ടീം കോംബിനേഷനും നോക്കി മാത്രമെ അന്തിമ ഇലവനെ തെരഞ്ഞെടുക്കാൻ കഴിയു.