കൊൽക്കത്ത: കാളീദേവിയെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കേതിര വിവിധ സംസ്ഥാനങ്ങളിൽ കേസ്. പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് മഹുവയ്‌ക്കെതിരെ ആറ് സംസ്ഥാനങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്വേഷ പ്രസ്താവന നടത്തിയ മഹുവയെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. കൊൽക്കത്തയിൽ മഹുവയ്‌ക്കെതിരേ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

പരാതികൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഞാനൊരു കാളി ഭക്തയാണ്. എനിക്കൊന്നിനേയും പേടിയില്ല. നിങ്ങളുടെ ഗുണ്ടകളേയോ നിങ്ങളുടെ പൊലീസിനേയോ നിങ്ങളുടെ പരിഹാസങ്ങളേയോ പേടിയില്ല. സത്യത്തിന് നിങ്ങളുടെ പിന്തുണ വേണ്ടതില്ലെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ലീനാ മണിമേഖല സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമയുടെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്ന കാളീദേവിയുടെ ചിത്രത്തെ കുറിച്ച് മഹുവയോട് അഭിപ്രായം തേടിയത്. കാളിയെന്നാൽ തന്നെ സംബന്ധിച്ചിടത്തോളം മാംസഭുക്കായ, മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്നായിരുന്നു മഹുവയുടെ പരാമർശം.

സിക്കിമിൽ ചെന്നാൽ, കാളീദേവിക്ക് വിസ്‌കി നേദിക്കുന്നത് കാണാം. എന്നാൽ ഉത്തർ പ്രദേശിൽചെന്ന് ദേവിക്ക് പ്രസാദമായി വിസ്‌കി നേദിക്കാറുണ്ടെന്ന് പറഞ്ഞാൽ അവർ അതിനെ ഈശ്വരനിന്ദയെന്ന് പറയുമെന്നും മഹുവ പറഞ്ഞിരുന്നു.

മഹുവയുടെ പരാമർശത്തെ അപലപിച്ച് തൃണമൂൽ കോൺഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. മഹുവ നടത്തിയ പരാമർശങ്ങൾ വ്യക്തിപരമാണെന്നും അതിനെ പാർട്ടി ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു. ഇത്തരം അഭിപ്രായപ്രകടനങ്ങളെ തൃണമൂൽ കോൺഗ്രസ് ശക്തമായി അപലപിക്കുന്നെന്നും പാർട്ടി ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.