- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാഥരുടെ അന്നംമുട്ടിക്കുന്ന സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണം: അഡ്വ.വി സി.സെബാസ്റ്റ്യൻ
തിരുവനന്തപുരം: അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കഴിയുന്ന അനേകായിരങ്ങളുടെ അന്നംമുട്ടിക്കുന്ന സംസ്ഥാന സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്നും ഇവർക്കുള്ള സൗജന്യ റേഷൻ വിതരണം നിലനിർത്തി തുടരണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 1800-ൽപരം ബാലഭവനുകൾ, അഭയഭവനുകൾ, വൃദ്ധസദനങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിവയൊക്കെ ഇന്ന് നിലനിൽക്കുന്നത് ഉദാരമതികളുടെ വലിയ സംഭാവനകളും സാമൂഹ്യപ്രതിബദ്ധതയുമാണ്. ഇത്തരം കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് അരിയുൾപ്പെടെ അടിസ്ഥാന ഭക്ഷണവസ്തുക്കൾ നൽകേണ്ട സർക്കാർ സംവിധാനങ്ങൾ ഇക്കാര്യത്തിൽ ഒളിച്ചോട്ടം നടത്തുന്നതും ഉത്തരവാദിത്വരഹിതമായി പ്രവർത്തിക്കുന്നതും കേരളസമൂഹത്തിന് അപമാനകരമാണ്. സാമൂഹ്യ നീതിവകുപ്പിന്റെ കെടുകാര്യസ്ഥതയും ഭരണവൈകല്യവുമാണിത് സൂചിപ്പിക്കുന്നത്. കേന്ദ്രസർക്കാരിനെ പഴിചാരി സംസ്ഥാന സാമൂഹ്യനീതിവകുപ്പിന് ഇത്തരം മനുഷ്യത്വരഹിതമായ നടപടികളിൽ നിന്ന് രക്ഷപെടാനാവില്ല. ഉദ്യോഗസ്ഥ ഭരണ കൃത്യവിലോപത്തിന് സംസ്ഥാനത്തെ ലക്ഷക്കണക്കായ അഗതികളെ ഭക്ഷണം നൽകാതെ ദ്രോഹിക്കുന്ന ക്രൂരതയ്ക്ക് സർക്കാർ കൂട്ടുനിൽക്കാതെ ഉദ്യോഗസ്ഥ ധാർഷ്ഠ്യത്തിനെതിരെ അടിയന്തര ഇടപെടലുകൾക്കും നടപടികൾക്കും തയ്യാറാകണം.
അഗതികളുടെ റേഷനും ക്ഷേമപെൻഷനും നിർത്തലാക്കി അതേസമയം സംസ്ഥാന സർക്കാർ ഖജനാവ് ധൂർത്തടിക്കുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ധിക്കാരസമീപനം എതിർക്കപ്പെടണമെന്നും ആരോരും ആശ്രയമില്ലാതെ അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലും കഴിയുന്നവർക്കുള്ള സർക്കാരിന്റെ ഭക്ഷ്യവിതരണം നിലയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവുകൾ പിൻവലിക്കണമെന്നും വി സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.