തിരുവനന്തപുരം: ഭരണഘടനയേയും അതിന്റെ ശിൽപികളേയും അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.സി പി എം ഏരിയാ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാ വിമർശനം ആരോഗ്യകരമായ ഒന്നല്ല, മറിച്ച് ഭരണഘടനയോടും അംബേദ്കർ ഉൾപ്പടെയുള്ള ഭരണഘടനാ ശിൽപികളോടുമുള്ള അവഹേളനമാണ്.ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നാണ് അദ്ദേഹം ഉന്നയിച്ചത്.

ഹിന്ദുത്വ ശക്തികൾ ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർത്തമാന കാല സാഹചര്യത്തിൽ അതിന് ശക്തി പകരുന്ന നിലപാടാണ് മന്ത്രി സജി ചെറിയാനിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ആരോഗ്യകരവും വസ്തുതാപരവുമായ ഭരണ ഘടനാ വിമർശനം ജനാധിപത്യാവകാശവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുമാണ്. എന്നാൽ കേവല അവഹേളനത്തിലൂടെ ഭരണഘടനയേയും അംബേദ്കർ ഉൾപ്പെടെയുള്ള അതിന്റെ ശിൽപികളേയും അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. സിപിഐഎം ന്റെ ഭരണഘടനാ സംരക്ഷണ മോഡലാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്. ജനാധിപത്യം ഇന്നും ഇടതു പക്ഷത്തിന് അടവു നയമാണ് എന്നത് കൂടി തെളിയിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ അവഹേളനം.

ഭരണഘടനയോട് കൂറും വിശ്വാസ്യതയും പുലർത്തുമെന്ന് പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ സജി ചെറിയാൻ നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. അങ്ങനൊരാൾ എം എൽ എ സ്ഥാനത്തു പോലും തുടരാൻ അർഹനല്ല. രാജിവെച്ച് പുറത്തു പോവുകയാണ് അദ്ദേഹം ചെയ്യേണ്ടത്. ഹിന്ദുത്വ ഫാസിസത്തിന് ശക്തി പകരുന്ന ഇത്തരം പ്രസ്താവനകളിൽ പാർട്ടിയുടെ നിലപാടെന്തെന്ന് വ്യക്തമാക്കാൻ സി പി എം നും ബാധ്യതയുണ്ട് എന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പുറത്തിറക്കിയ പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.