ചെന്നൈ: ആരോഗ്യാവസ്ഥ സംബന്ധിച്ച വ്യാജ പ്രചരണങ്ങൾ തുടരുന്നതിനെ വിമർശിച്ച് നടി ശ്രുതി ഹാസൻ. തന്റെ പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻട്രോം) അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഏതാനും ദിവസം മുൻപ് ശ്രുതി ഹാസൻ പങ്കുവച്ചിരുന്നു. സ്ത്രീകൾക്കിടയിൽ സാധാരണമായ ഹോർമോൺ സംബന്ധിയായ തകരാറിനെ പോസിറ്റീവ് ആയി നേരിടണമെന്നും താൻ അതാണ് ചെയ്യുന്നതെന്നും ഒക്കെ പറഞ്ഞുകൊണ്ടുള്ളതായിരുന്നു പ്രസ്തുത പോസ്റ്റ്.

എന്നാൽ ചില യുട്യൂബ് ചാനലുകൾ അടക്കം ശ്രുതി ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നുമൊക്കെ തമ്പ് നെയിലുകൾ വച്ച് പ്രചരണം നടത്തി. വ്യാജ പ്രചരണങ്ങൾക്കെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശ്രുതി ഹാസന്റെ പ്രതികരണം.

ഇടതടവില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ. നല്ല സമയത്തിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒരുപാട് സ്ത്രീകളെപ്പോലെ എനിക്കുമുള്ള പിസിഒഎസ് അവസ്ഥയെക്കുറിച്ചും എന്റെ വർക്കൗണ്ട് ശീലങ്ങളെക്കുറിച്ചുമൊക്കെ പ്രതിപാദിച്ച് ദിവസങ്ങൾക്കു മുൻപ് ഞാനിട്ട ഒരു പോസ്റ്റിനെക്കുറിച്ച് വ്യക്തമാക്കേണ്ടതുണ്ട്.

ശരിയാണ്, അതിൽ വെല്ലുവിളിയുണ്ട്. പക്ഷേ അതിനർഥം എനിക്ക് സുഖമില്ലെന്നോ ഏതെങ്കിലും തരത്തിലുള്ള ഗുരുതരാവസ്ഥയിലാണെന്നോ അല്ല. യഥാർഥത്തിൽ പോസിറ്റീവ് ആയിരുന്ന ആ പോസ്റ്റിനെ ഞാൻ വിചാരിക്കാത്ത തരത്തിൽ വളച്ചൊടിച്ചിരിക്കുകയാണ് ചില മാധ്യമങ്ങൾ. ഞാൻ ആശുപത്രിയിലാണോ എന്ന് അന്വേഷിച്ച് ചില ഫോൺകോളുകളും ഇന്ന് ലഭിച്ചു. അല്ലേയല്ല. ഞാൻ സുഖമായി ഇരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി എനിക്ക് പിസിഒഎസ് ഉണ്ട്. അതേസമയം സുഖമായി ഇരിക്കുകയുമാണ്. ആയതിനാൽ നിങ്ങളുടെ ആശങ്കകൾക്ക് നന്ദി, ശ്രുതി ഇൻസ്റ്റഗ്രാം സ്റ്റോറി വീഡിയോയിൽ പറഞ്ഞു.

തമിഴിനേക്കാൾ തെലുങ്കിലാണ് ശ്രുതി ഹാസൻ ഇപ്പോൾ സജീവം. പിട്ട കാതലു, വക്കീൽ സാബ് എന്നീ ചിത്രങ്ങൾക്കു ശേഷം മൂന്ന് തെലുങ്ക് ചിത്രങ്ങളാണ് അവരുടേതായി പുറത്തുവരാനുള്ളത്. അതേസമയം തമിഴ് ചിത്രം ലാബമാണ് ശ്രുതിയുടേതായി അവസാനം പുറത്തെത്തിയത്.