കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നഗരത്തിലെ ഭൂരിഭാഗം റോഡുകളും നടപ്പാതകളും തകർന്നിരിക്കുകയാണ്. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്നു കോടതി പരിഹസിച്ചു.

റോഡ് തകർന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയർമാർക്കാണ്. ഉത്തരവാദപ്പെട്ട എഞ്ചിനീയർമാരെ വിളിപ്പിക്കുമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടു.

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ചില കേസുകൾ പരിഗണിക്കുമ്പോഴാണ് കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനുമെതിരെ രൂക്ഷമായ വിമർശനം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

നഗരത്തിലെ റോഡുകളും നടപ്പാതകളും നവീകരിക്കണമെന്നും കൃത്യമായി സൂക്ഷിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവുകൾ നിലവിലുണ്ട്. ഇത് ലംഘിക്കപ്പെട്ടതായി മനസ്സിലാക്കുന്നു. നഗരത്തിലെ നടപ്പാതകൾ അപകടാവസ്ഥയിലാണ്. നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായി. കാൽനടക്കാർക്ക് നടക്കാൻ പോലും നഗരത്തിൽ കൃത്യമായ സൗകര്യമില്ല. ഇത്തരം സംഭവങ്ങളിൽ സിറ്റി പൊലീസ് കമ്മിഷണർക്കാണ് ഉത്തരവാദിത്തം. അടുത്ത തവണ കേസ് പരിഗണിക്കുന്നതിനു മുൻപ് കമ്മിഷണർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിക്കും ഹൈക്കോടതി നോട്ടിസ് നൽകിയിട്ടുണ്ട്.

പാതയോരത്തുകൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി ഇറക്കിയ പുതിയ സർക്കുലറിലും ഹൈക്കോടതി അത്യപ്തി രേഖപ്പെടുത്തി. കൊടിമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി സർക്കുലർ ഇറക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പും നൽകി.

പുതിയ സർക്കുലർ ഇറക്കിയതായി ഇന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ പുതിയ സർക്കുലറിലും കോടതി അത്യപ്തി രേഖപെടുത്തി. ഹരജി പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.