ടോക്കിയോ : ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിന് പൊലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണവും സുരക്ഷാ വീഴ്ചയും 90 പേർ ഉൾപ്പെട്ട അന്വേഷണ സംഘം അന്വേഷിക്കും.

പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ആയുധങ്ങളെ കുറിച്ചും ആക്രമണത്തിൽ മറ്റു സംഘടനകൾക്ക് പങ്കുണ്ടോയെന്നും സംഘം പരിശോധിക്കും. പ്രതി തെത് സൂയ യെമഗാമിക്ക് ഒരു പ്രത്യേക സംഘത്തോട് എതിർപ്പുണ്ടായിരുന്നെന്നും ആബെ ഇതേ സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന പ്രതിയുടെ സംശയവുമാണ് കൊലപാതകത്തിന് പിന്നിലെന്നും ജപ്പാൻ പൊലീസ് പ്രതികരിച്ചു. എന്നാൽ ഈ സംഘം ഏതെന്ന് വ്യക്തമാക്കിയില്ല.

ആബെയുടെ മൃതദേഹം യാരെ മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ടോക്യോവിലെ വസതിയിലേക്ക് മാറ്റി. കറുത്ത വസ്ത്രം ധരിച്ച് ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും മൃതദേഹത്തെ അനുഗമിച്ചു. ഹൃദയത്തിനേറ്റ വെടിയും അമിത രക്തശ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ആബേയുടെ സംസ്‌കാരം. ലോക നേതാക്കളടക്കം അന്തിമോപചാരം അർപ്പിക്കാൻ ടോക്യോവിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ മരണത്തിൽ രാജ്യത്ത് ഇന്ന് ദുഃഖാചരണം. രാഷ്ട്രപതി ഭവനിലും പാർലമെന്റിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്‌ത്തികെട്ടി. ഷിൻസോ ആബേയുടെ മരണത്തിൽ ഒരു ദിവസത്തെ ദുഃഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഔദ്യോഗികമായ ആഘോഷപരിപാടികളും ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഉണ്ടായിരിക്കില്ല. ഷിൻസോ ആബേയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കൾ ഇന്നലെ അനുശോചിച്ചിരുന്നു.

നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഇന്നലെ പ്രസംഗിച്ച് കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബേയെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാവിക സേന മുൻ അംഗം യാമാഗാമി തെത്സൂയയാണ് ഷിൻസോ ആബേയെ വെടിവെച്ചത്. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ജപ്പാനിൽ കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നു ഷിൻസോ ആബെ. അദ്ദേഹത്തിന്റെ വിദേശ നയവും 'അബെനോമിക്‌സ്' എന്നറിയപ്പെടുന്ന സാമ്പത്തിക തന്ത്രവും ഏറെ പ്രശസ്തമായിരുന്നു. 67കാരനായ ആബെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ (എൽ.ഡി.പി) രണ്ടുതവണ വിജയത്തിലേക്ക് നയിച്ചു. 2006ൽ തുടങ്ങി ഒരു വർഷംനീണ്ടു ആദ്യ കാലയളവ്. എന്നാൽ 2012ൽ തിരിച്ചുവരവ് നടത്തി. 2020 വരെ അധികാരത്തിൽ തുടർന്ന അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാൽ രാജിവെയ്ക്കുകയായിരുന്നു.

ആബെയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ:

സെപ്റ്റംബർ 21, 1954: ജപ്പാന്റെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച ഷിൻടാരോ ആബെയുടെ മകനും മുൻ പ്രധാനമന്ത്രി നോബുസുകെ കിഷിയുടെ ചെറുമകനുമായി ടോക്യോയിൽ ജനനം.

1977: ടോക്യോയിലെ സെയ്‌കെയ് സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. സതേൺ കാലിഫോർണിയ സർവകലാശാലയിൽ പബ്ലിക് പോളിസി പഠിക്കാൻ യു.എസിലേക്ക് പോയി.

1979: വിദേശ സാന്നിധ്യം വിപുലപ്പെടുത്തിയ കോബ് സ്റ്റീൽ കമ്പനിയിൽ പ്രവർത്തിക്കാൻ തുടങ്ങി.

1982: വിദേശകാര്യ മന്ത്രാലയത്തിലും ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലും പുതിയ സ്ഥാനങ്ങൾ വഹിക്കാൻ കമ്പനി വിട്ടു.

1993: ആദ്യമായി എൽ.ഡി.പി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2005: പ്രധാനമന്ത്രി ജൂനിചിറോ കൊയ്സുമിയുടെ കീഴിൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായി നിയമിതനായി, ഈ സമയത്ത് ഉത്തര കൊറിയയിലേക്ക് തട്ടിക്കൊണ്ടുപോയ ജാപ്പനീസ് പൗരന്മാരെ തിരികെ കൊണ്ടുവരുന്ന ചർച്ചകൾക്ക് നേതൃത്വം നൽകി. അതേ വർഷം എൽ.ഡി.പിയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു.

സെപ്റ്റംബർ 26, 2006: ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയായി. പ്രായം കുറഞ്ഞ യുദ്ധാനന്തര പ്രധാനമന്ത്രിയെന്ന നേട്ടത്തിനുടമയായി. സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ഉത്തര കൊറിയയോട് കടുത്ത നിലപാട് സ്വീകരിക്കുകയും ദക്ഷിണ കൊറിയയുമായും ചൈനയുമായും ഇടപഴകാൻ ശ്രമിക്കുകയും ചെയ്തു.

2007: 52 വർഷത്തിനിടെ ആദ്യമായി എൽ.ഡി.പി പിന്തള്ളപ്പെട്ട തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന്, ആരോഗ്യ കാരണങ്ങളാൽ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു. വൻകുടൽ പുണ്ണ് ബാധിച്ചിട്ടുണ്ടെങ്കിലും മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിഞ്ഞു.

2012: വീണ്ടും എൽ.ഡി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, ആബെ രണ്ടാം തവണയും പ്രധാനമന്ത്രിയായി.

2013: വളർച്ചയെ ഉത്തേജിപ്പിക്കാൻ 'അബെനോമിക്‌സ്' നയങ്ങൾ അവതരിപ്പിച്ചു. എളുപ്പത്തിൽ വായ്പ നൽകലും ഘടനാപരമായ പരിഷ്‌കാരങ്ങളും അവതരിപ്പിച്ചു. ബെയ്ജിങ്ങിൽ അപെക് ഉച്ചകോടിയിൽ ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ചൈനീസ് ബന്ധം മെച്ചപ്പെടാൻ തുടങ്ങി.

2014-2020: എൽ.ഡി.പി നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായി രണ്ട് തവണ കൂടി സേവനമനുഷ്ഠിച്ചു, ഈ സമയത്ത് അദ്ദേഹം അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ബന്ധം മെച്ചപ്പെടുത്തുകയും ഉച്ചകോടികൾ നടത്തുകയും ചെയ്തു

ഓഗസ്റ്റ് 28, 2020: വൻകുടൽ പുണ്ണ് വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആരോഗ്യ കാരണങ്ങളാൽ വീണ്ടും പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞു.

ജൂലൈ 8, 2022: നാര നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റു മരിച്ചു.