ചെന്നൈ: രാജ്യസഭാ എംപി കാർത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വസതിയിൽ വീണ്ടും സിബിഐ റെയ്ഡ്. കാർത്തി ചിദംബരത്തിന്റെ ഭാര്യ വിദേശത്തായതിനാൽ നേരത്തെ നടന്ന റെയ്ഡിൽ ഒരു അലമാര പരിശോധിക്കാൻ സാധിച്ചിരുന്നില്ല. അന്ന് പരിശോധിക്കാതിരുന്ന അലമാര പരിശോധിച്ച് റെയ്ഡ് നടപടി പൂർത്തിയാക്കാനാണ് സിബിഐ സംഘം വീണ്ടുമെത്തിയത്.

വിസ അഴിമതിയുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനെതിരേ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് നടത്തിയത്. തമിഴ്‌നാട് ഉൾപ്പെടെ ഒമ്പത് സ്ഥലങ്ങളിൽ സിബിഐ സംഘം നേരത്തേയും തിരച്ചിൽ നടത്തിയിരുന്നു. 2010-നും 2014-നും ഇടയിൽ നടത്തിയ വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനെതിരേ സിബിഐ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2001-ൽ പി.ചിദംബരം ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് 50 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങി 263 ചൈനീസ് പൗരന്മാർക്ക് വീസ സംഘടിപ്പിച്ചു നൽകിയെന്നാണ് കാർത്തി ഉൾപ്പെട്ട വീസ തട്ടിപ്പ് കേസ്. വീസ കൺസൽട്ടൻസി ഫീസ് എന്ന വ്യാജേന മുംബൈയിലെ സ്ഥാപനം വഴി ഇടനിലക്കാരന് 50 ലക്ഷം രൂപ കോഴപ്പണം കൈമാറിയതിന്റെ തെളിവുകൾ സിബിഐക്ക് ലഭിച്ചിരുന്നു. താൽവണ്ടി സാബോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു വേണ്ടിയാണ് തട്ടിപ്പു നടത്തിയത്.