ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന സുകേഷ് ചന്ദ്രശേഖർ അനധികൃത ഇടപാടുകൾ നടത്തുന്നതായി ജയിൽ അധികൃതർക്ക് വ്യാപകമായി കൈക്കൂലി നൽകിയെന്ന് റിപ്പോർട്ട്. ജയിലിന് പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിന് അധികൃതർ ഫോണുകൾ അടക്കമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തതായും സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഡൽഹിയിലെ രോഹിണി ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിൽ നിന്ന് 81 ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. കൈക്കൂലി നൽകിയതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, സുകേഷ് ചന്ദ്രശേഖർ ജയിൽ ആശുപത്രിയിലെ നേഴ്സിങ് ജീവനക്കാരുടെ സഹായത്തോടെ തന്റെ അനുയായികളുമായി ബന്ധപ്പെടുന്നതായി വിവരം പുറത്തുവന്നിരുന്നു.

ജയിൽ ജീവനക്കാരിൽനിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നോട് പണം ആവശ്യപ്പെടുന്നെന്നും സുകേഷ് ചന്ദ്രശേഖർ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തീഹാർ ജയിലിലെ ജീവനക്കാർ തന്റെ പക്കൽനിന്ന് 12.5 കോടി രൂപ തട്ടിയെടുത്തതായും ഇയാൾ ആരോപിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പും ഉന്നത വ്യക്തികളെ കബളിപ്പിച്ച് പണം തട്ടിയതും അടക്കം നിരവധി കേസുകൾ സുകേഷ് ചന്ദ്രശേഖറിനെതിരേ ഉണ്ട്. 200 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായതിനു പിന്നാലെ നടി ജാക്വിലിൻ ഫെർണാണ്ടസുമായുള്ള സാമ്പത്തിക ഇടപാടകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.