തിരുവനന്തപുരം: ബാലരാമപുരത്ത് സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവാവിനെ കുത്തിക്കൊന്നു. വിഷണു സഞ്ചരിച്ച സ്‌കൂട്ടറിന് എതിരെ ബൈക്കിൽ വന്നവരാണ് കുത്തിവീഴ്‌ത്തിയത്. കിളിമാനൂർ മലയാമഠം മണ്ഡപക്കുന്ന് വലിയവിള വീട്ടിൽ വിഷ്ണു എൽ.ബി (23) ആണ് മരിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നലെ രാത്രി പത്ത് മണിയോടെ റസ്സൽപുരം ബവ്‌റിജസ് ഗോഡൗണിനു സമീപമായിരുന്നു സംഭവം. ബാലരാമപുരത്തു നിന്നും ഭക്ഷണം കഴിച്ചശേഷം സ്‌കൂട്ടറിൽ വരികയായിരുന്ന നെപ്ട്യൂൺ ടാർ റെഡിമിക്‌സ് പ്ലാന്റിലെ ജീവനക്കാരായ ശ്യാമിനെയും വിഷ്ണുവിനെയും എതിരെ ബൈക്കിൽ വന്ന രണ്ടുപേർ ചീത്തവിളിച്ചു. സ്‌കൂട്ടർ നിർത്തി ചോദ്യം ചെയ്ത വിഷ്ണുവിനെ ബൈക്കിൽ വന്ന രണ്ടു പേരിൽ ഒരാൾ കത്തികൊണ്ട് ഇടത് നെഞ്ചിൽ കുത്തി വീഴ്‌ത്തുകയായിരുന്നു.

തുടർന്ന് ബൈക്കിൽ വന്നവർ തേമ്പാമുട്ടം ഭാഗത്തേയ്ക്കു ഓടിച്ചു പോയി. പരുക്കു പറ്റിയ വിഷ്ണുവിനെ ശ്യാം സ്‌കൂട്ടറിൽ കയറ്റി ഓടിച്ചു വരുമ്പോൾ തേമ്പാമുട്ടം സ്‌കൂളിനു സമീപം വച്ച് വിഷ്ണു റോഡിലേക്കു വീണു. തുടർന്ന് വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.