വെച്ചൂർ: അനുജന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ വളരെ ഏറെ സന്തോഷത്തോടെയാണ് ജെഫിനും സുമിയും മല്ലപ്പള്ളിയിൽ നിന്നും കൈപ്പുഴമുട്ടിലെ കുടുംബവീട്ടിലേക്ക് യാത്ര പുറപ്പെട്ടത്. എന്നാൽ അത് അവരുടെ ജീവിത്തിലെ അവസാന യാത്രയായി മാറുകയായിരുന്നു. പറക്കമുറ്റാത്ത തങ്ങളുടെ പൊന്നുമക്കളെ തനിച്ചാക്കി ജെഫിനും സുമിയും പറന്നകന്നപ്പോൾ കണ്ടു നിന്നവർക്കെല്ലാം അത് സങ്കടക്കടലായി മാറി. സഹോദരന്റെ വിവാഹനിശ്ചയത്തിന് ഒരുക്കിയ പന്തലിലേക്കു ജ്യേഷ്ഠന്റെയും ജ്യേഷ്ഠത്തിയുടെയും ജീവനറ്റ ശരീരം കൊണ്ടുവന്നതിന്റെ വേദനയിൽ കുടുംബാംഗങ്ങൾ അലമുറയിട്ടു. അവരുടെ പൊന്നുമക്കളും കണ്ടുനിന്നവ െഎല്ലാം ഈറനണിയിച്ചു.

കോട്ടയംകുമരകം റോഡിൽ കൈപ്പുഴമുട്ടിനു സമീപം കാർ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ചാണു കുടവെച്ചൂർ കിടങ്ങലശേരി ജെഫിൻ കെ.പോളും (36) ഭാര്യ സുമി രാജുവും (32) മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന മൂത്ത മകൻ ആൽഫിൻ (4) പരുക്കുകളോടെ ചികിത്സയിലാണ്. ഇളയ മകൾ ആൽഫിയയ്ക്ക് (ഒരു വയസ്സ്) പരുക്കില്ല. കാർ ബൈക്കിലിടിച്ചതോടെ സമീപത്തെ തോട്ടിലേക്കു തെറിച്ചു വീണതിനാലാണ് ഇവരുടെ മകൾ ആൽഫിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. മൂത്ത മകൻ ആൽഫിൻ വലതുകാൽ ഒടിഞ്ഞു ചികിത്സയിലാണ്. മാതാപിതാക്കളുടെ മരണം ആൽഫിനെ ഇനിയും അറിയിച്ചിട്ടില്ല. ഒരു മാസം മുൻപാണ് ആൽഫിനെ എൽകെജിയിൽ ചേർത്തത്.

കൈപ്പുഴയാറിന്റെ മറുകരയിലേക്കു പാലമോ മറ്റു വാഹനസൗകര്യമോ ഇല്ലാത്തതിനാൽ വള്ളത്തിലാണു ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചത്. വള്ളത്തിൽ ശവപ്പെട്ടികളുമായി പോകുമ്പോൾ കൈപ്പുഴയുടെ ഇരുകരകളും തേങ്ങിക്കരയുകയായിരുന്നു. നെബു-പൊന്നമ്മ ദമ്പതികളുടെ മകനാണു ജെഫിൻ. ഏകസഹോദരനായ സ്റ്റെഫിന്റെ വിവാഹനിശ്ചയത്തിനായി ജെഫിനും സുമിയും മല്ലപ്പള്ളിയിലെ വാടക വീട്ടിൽ നിന്നു കുടുംബവീട്ടിലേക്കു വരുമ്പോൾ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. മകനും കുടുംബവും വരുമ്പോൾ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ വള്ളവുമായി പിതാവ് നെബു ബുധനാഴ്ച വൈകിട്ടു മറുകരയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ തന്റെ പൊന്നുമക്കൾ അപകടത്തിൽപ്പെട്ട വിവരം ഈ പിതാവ് അറിഞ്ഞില്ല.

ബൈക്ക് അപകടത്തിൽപെട്ടു എന്നു മാത്രമാണ് ആദ്യം വീട്ടിൽ അറിയിച്ചത്. ഇന്നലെ രാവിലെയാണു മരണവിവരം ജെഫിന്റെ മാതാപിതാക്കളെ അറിയിച്ചത്. വൈക്കം തോട്ടകത്തുള്ള ബഥേൽ ഹോസ്‌ബെൽ അസംബ്ലിയിലെ ഒരേ കല്ലറയിലാണു ജെഫിനെയും സുമിയെയും സംസ്‌കരിച്ചത്. ഇന്നലെ സംസ്‌കാരച്ചടങ്ങുകൾക്കെത്തിയ എല്ലാവരുടെയും മനസ്സിൽ സങ്കടം നിറച്ചത് ഒന്നുമറിയാതെ മുത്തശ്ശിയുടെ കൈകളിൽ വിശ്രമിച്ചിരുന്ന ആൽഫിയ ആയിരുന്നു.

വീടെന്ന സ്വപ്‌നം ബാക്കി
യാത്രാസൗകര്യമുള്ള സ്ഥലത്ത് ഒരു കൊച്ചുവീട്. അതായിരുന്നു ജെഫിന്റെയും സുമിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. വെച്ചൂർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള വീട്ടിലേക്കെത്താൻ വള്ളം വേണം. അതുകൊണ്ടാണു രണ്ടു വർഷം മുൻപു സുമിയുടെ നാടായ മല്ലപ്പള്ളിയിലേക്ക് ഇവർ വാടകയ്ക്കു താമസിക്കാൻ പോയത്. വെച്ചൂർ പഞ്ചായത്തിൽ വീടു കിട്ടാനായി ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചു.

ആദ്യ പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും രണ്ടാമത്തെ പട്ടികയിൽ നിന്നു പേര് ഒഴിവാക്കപ്പെട്ടു. ഇതിനെതിരെ അപ്പീലും നൽകിയിരുന്നു. എന്നാൽ വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ നിൽക്കാതെ ഇരുവരും ജീവിതവഴിയിൽ നിന്നു മടങ്ങി.