പാലാ: നാലമ്പല ദർശനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വർഷങ്ങളായി തകർന്നു കിടക്കുന്ന രാമപുരം - കൂത്താട്ടുകുളം റോഡിൽ താൽക്കാലികമായി കുഴികൾ അടയ്ക്കാനും ടൈൽ വിരിക്കാനുമുള്ള നടപടികൾക്കു തുടക്കമായതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ബി സി ഓവർലേ ജോലികൾ സാധ്യമല്ലാത്ത സാഹചര്യം കണക്കിലെടുത്താണ് താത്കാലിക അറ്റകുറ്റപണികൾ നടത്തുന്നത്. നാലമ്പല ദർശന ഒരുക്കങ്ങളുടെ ഭാഗമായി രാമപുരത്ത് ചേർന്ന വിശാലയോഗത്തിൽ താൽക്കാലിക നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പൻ ക്ഷേത്ര ഭാരവാഹികൾക്കു ഉറപ്പു നൽകിയിരുന്നു.

ഈ റോഡിന് ബി സി ഓവർലേ ജോലിക്കായി നേരത്തെ 4.5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ കരാർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല. ആദ്യ ടെൻഡറിന് ഒരു കരാറുകാരൻ മാത്രമേ എത്തിയിരുന്നുള്ളൂ. തുടർന്നു രണ്ടു ടെൻഡറുകൾ വിളിച്ചെങ്കിലും കരാർ ആരും ഏറ്റെടുത്തില്ല. ഇപ്പോൾ മാണി സി കാപ്പൻ എം എൽ എ യുടെ അഭ്യർത്ഥന പ്രകാരം ബേബി പുരയിടം എന്ന കരാറുകാരൻ ക്വട്ടേഷൻ അടിസ്ഥാനത്തിലാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇതേത്തുടർന്നാണ് താത്കാലികമായി കുഴിയടയ്ക്കലും ടൈൽ വിരിക്കലും നടക്കുന്നത്. മഴ മാറിയാൽ ഉടൻ രാമപുരം - കൂത്താട്ടുകുളം റോഡ് പൂർണ്ണമായും ബി സി ഓവർലേ ചെയ്യുമെന്നും മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

നാലമ്പല ദർശനത്തിന്റെ ഭാഗമായി രാമപുരം കൂത്താട്ടുകുളം റോഡിന്റെ നവീകരണത്തിനു നടപടി സ്വീകരിച്ച മാണി സി കാപ്പൻ എം എൽ എ യെ ഡെമോക്രാറ്റിക് കോൺഗ്രസ് കേരള നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. എം പി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.

 കായികതാരത്തെ അധിക്ഷേപിച്ച സംഭവം: പാലായ്ക്കു വേണ്ടി എം എൽ എ ഖേദം പ്രകടിപ്പിച്ചു

പാലാ: പാലായിൽ വനിതാ കായികതാരത്തെ അവഹേളിച്ച സംഭവത്തിൽ മാണി സി കാപ്പൻ എം എൽ എ അപലപിച്ചു. സംഭവത്തിൽ പാലാ നഗരസഭ സ്വീകരിച്ച നിലപാട് പാലായുടെ പാരമ്പര്യത്തിനു ചേർന്നതല്ല. ദേശീയ തലത്തിലുള്ള കായികതാരമാണ് അവഹേളിക്കപ്പെട്ടത്. എന്നാൽ കായികതാരങ്ങൾ തമ്മിലുള്ള പ്രശ്‌നമെന്ന നിലയിൽ പരാതി ലഘൂകരിക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. പരാതി ഉന്നയിച്ചിരിക്കുന്നത് വനിതാ കായികതാരമാണ്. സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മിറ്റിയിൽ നിന്നും ആരോപണ വിധേയനെ പുറത്താക്കാതിരുന്നത് നഗരസഭയുടെ സ്ഥാപിത താത്പര്യമാണ് വെളിവാക്കുന്നത്. അവഹേളിക്കപ്പെട്ട താരത്തോടു ഖേദം പ്രകടിപ്പിക്കാൻ പോലും നഗരസഭ തയ്യാറായിട്ടില്ലെന്നതു ദുഃഖകരമാണ്. പാലായിൽ ഉണ്ടായ ദുരനുഭവത്തിന്റെ പേരിൽ ദേശീയ കായികതാരത്തോടു പാലായ്ക്കു വേണ്ടി താൻ ഖേദം പ്രകടിപ്പിക്കുകയാണെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഉണ്ടാവാൻ പാടില്ലാത്ത സംഭവമാണ് അരങ്ങേറിയത്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ടു വനിതാ കായികതാരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തതായും എം എൽ എ പറഞ്ഞു.