ഗുവാഹതി: അനധികൃത കൈയേറ്റമെന്നാരോപിച്ച് അസമിലെ കരിംഗഞ്ച് ജില്ലയിൽ രണ്ടു ദിവസത്തിനിടെ ജില്ല ഭരണകൂടം തകർത്തത് 161 കെട്ടിടങ്ങൾ. സുരക്ഷസേനയെ വിന്യസിച്ചാണ് വീടുകളും കടകളും ഉൾപ്പെടെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയത്.

ആദ്യ ദിവസം 90 കെട്ടിടങ്ങളാണ് ഇടിച്ചുനിരത്തിയത്. രണ്ടാം ദിനം തകർത്തത് കടകളും താമസസ്ഥലങ്ങളും ഉൾപ്പെടെ 71 കെട്ടിടങ്ങൾ. കുടിയൊഴിപ്പിക്കലിൽ തങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെട്ടതായും ഭൂമിക്ക് രേഖകളുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. 20ലേറെ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു കെട്ടിടങ്ങൾ തകർത്തത്.

തേയിലത്തോട്ടത്തിന് പാട്ടത്തിനെടുത്ത ഭൂമി കൈയേറ്റമുക്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിശദീകരണം. കെട്ടിടങ്ങൾ പൊളിച്ചതോടെ ഭവനരഹിതരാകുന്നവരിൽ പലരും ബന്ധുവീടുകളിൽ അഭയം തേടുമ്പോൾ ചിലർ തുറസ്സായ സ്ഥലത്ത് കഴിയുകയാണ്.