ന്യൂഡൽഹി: കേരളത്തിലെ സർക്കാർ ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം അറുപതാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഓഫീസേർസ് അസോസിയേഷൻ. ഹർജി കോടതി നാളെ പരിഗണിക്കും.

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള അലോപ്പതി ഡോക്ടർമാരുടെ വിരമിക്കൽ പ്രായം അറുപതായി 2017-ൽ സർക്കാർ ഉയർത്തിയിരുന്നു. ഇതേ ആനുകൂല്യം ആയുഷ് വകുപ്പിലെ ഹോമിയോ ഡോക്ടർമാർക്ക് ഉൾപ്പെടെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഓഫീസേർസ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേർസ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുന്നത്.

ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം അറുപതായി ഉയർത്താൻ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി. വിരമിക്കൽ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ നയപരമായ വിഷയമാണെന്നും അതിനാൽ സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

രോഗികളെ ചികിത്സിക്കുന്ന അലോപ്പതി ഡോക്ടർമാരെയും ആയുഷ് വിഭാഗത്തിലെ ഡോക്ടർമാരെയും വ്യത്യസ്തമായി കാണാനാകില്ലെന്ന് ഡോക്ടർ റാം നരേഷ് ശർമ്മ കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് ആയുഷ്, ആരോഗ്യ വകുപ്പുകളിലെ ഡോക്ടർമാരുടെ പെൻഷൻ പ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സർക്കാർ ഹോമിയോ ഡോക്ടർമാരുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകൻ പി.എസ്. സുധീറാണ് അസോസിയേഷന്റെ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.