ശ്രീനഗർ: സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി റാംനാഥ് കോവിന്ദ് മടങ്ങുന്നത് ബിജെപിയുടെ രാഷ്ട്രീയ അജൻഡകൾ പൂർത്തീകരിച്ചെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിന്റെ ഭരണഘടനാപദവി, പൗരത്വ ഭേദഗതി തുടങ്ങിയവയിലാണ് മെഹബൂബയുടെ വിമർശനം.

അതേസമയം, മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായ നിർമൽ സിങ് രംഗത്തെത്തി. റാംനാഥ് കോവിന്ദിനെ ആക്രമിച്ചതിലൂടെ ദലിത് വിഭാഗത്തെയാണ് മുഫ്തി അപമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. മുഫ്തി നിലപാട് മറന്ന് തരംതാഴ്ന്ന രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. രാജ്യത്തെ പരമോന്നത പദവിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.