- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അഴിമതിയെ ഒരിക്കലും പിന്തുണക്കില്ല; കുറ്റക്കാരെങ്കിൽ ശിക്ഷിക്കപ്പെടണം; തൃണമൂലിനെ പിളർത്താനുള്ള ബിജെപി പദ്ധതി നടക്കില്ല'; മന്ത്രി പാർഥ ചാറ്റർജിയുടെ അറസ്റ്റിൽ പരോക്ഷ പ്രതികരണവുമായി മമത ബാനർജി
കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതി കേസിൽ തന്റെ മന്ത്രിസഭയിലെ അംഗമായ പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ പരോക്ഷ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നുമായിരുന്നു പാർത്ഥ ചാറ്റർജിയുടെയോ അനുയായി അർപ്പിത ബാനർജിയുടെയോ പേരോ അദ്ധ്യാപക നിയമന അഴിമതിയോ പരാമർശിക്കാതെയുള്ള മമത ബാനർജിയുടെ പ്രതികരണം. തനിക്കെതിരെ നടക്കുന്നത് അപവാദപ്രചരണങ്ങൾ ആണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തൃണമൂൽ മന്ത്രി പാർഥ ചാറ്റർജിയുടെ അറസ്റ്റിന് രണ്ട് ദിവസത്തിന് ശേഷമാണ് മമത വിഷയത്തിൽ പ്രതികരിക്കുന്നത്. ബാഹ്യഏജൻസികളെ ഉപയോഗപ്പെടുത്തി തൃണമൂലിനെ പിളർത്താനാണ് ബിജെപി. ലക്ഷ്യമിടുന്നതെങ്കിൽ അത് വെറും തെറ്റിധാരണയാണെന്നും മമത കൂട്ടിച്ചേർത്തു.
സ്‌കൂളുകളിലെ തൊഴിൽനിയമനവുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസിൽ പാർഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകരുടേയും അനധ്യാപകരുടേയും നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിയായിരിക്കെ പാർഥ കോഴ വാങ്ങി എന്നാണ് കേസ്. പാർഥയുടെ അടുത്ത് സുഹൃത്തായ അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 കോടിയിലധികം രൂപ ഇ.ഡി. പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ അർപിതയേയും പാർഥയേയും ഇ.ഡി. ചോദ്യം ചെയ്തുവരികയാണ്.
അദ്ധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ ചികിൽസക്കായി ഭുവനേശ്വറിലേക്ക് എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. കൊൽക്കത്ത ഹൈക്കോടതി നിർദേശ പ്രകാരമാണ് സർക്കാർ ആശുപത്രിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് നേതാവായ മന്ത്രിയെ എയിംസിലേക്ക് മാറ്റിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിലാണ് നടപടി. പാർത്ഥ ചാറ്റർജിയെ എയർ ആംബുലൻസിൽ കൊണ്ട് പോകാമെന്നാണ് കോടതി ഉത്തരവിട്ടത്. അത് അനുസരിച്ചായിരുന്നു കൊണ്ടുപോയത്.
ഇഡി കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായിനെ തുടർന്നാണ് കൊൽക്കത്ത എസ് എസ് കെ എം ആശുപത്രിയിൽ പാർത്ഥയെ പ്രവേശിപ്പിച്ചത്. എന്നാൽ മെഡിക്കൽ രേഖകൾ പ്രകാരം പാർത്ഥ ചാറ്റർജി ആരോഗ്യവാനാണെന്ന് ഇ ഡി വാദിച്ചു. ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുകയാണെന്നും, ഇക്കാലയളവ് കസ്റ്റഡിയായി പരിഗണിക്കില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഇതിനിടെ പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജിയെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാൻ ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷനിലെയും പശ്ചിമ ബംഗാൾ പ്രൈമറി എജുക്കേഷൻ ബോർഡിലെയും റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ ഡിയുടെ സംശയം. ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്.
അതേസമയം സംഭവം വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ മമത ബാനർജിയുടെ മൗനം കുറ്റസമ്മതമെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തൽ. പാർത്ഥയിൽ നിന്ന് അകലാൻ മമത ശ്രമിച്ചാലും ഇരുവരും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്നും ബിജെപി സംസ്ഥാന നേതത്വം ആരോപിച്ചു. എന്നാൽ മന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിത നീക്കമെന്നാണ് തൃണമൂൽ കോൺഗ്രസ് ആവർത്തിക്കുന്നത്. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.




