ന്യൂഡൽഹി: കള്ളക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ അരവിന്ദ് കെജരിവാളിന് നിർദ്ദേശം നൽകണമെന്ന ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി.

മന്ത്രി നീക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകാനാവില്ല. മുഖ്യമന്ത്രിക്ക് മാത്രമേ ഈക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെയാണ് നിരീക്ഷണം.

കഴിഞ്ഞ മെയ് 30 തിനാണ് കള്ളക്കടത്ത് കേസിൽ അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. 2015-16 കാലയളവിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിൻ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊൽക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.

ഈ പണമുപയോഗിച്ച് മന്ത്രി ഡൽഹിയിൽ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലിൽ ഈ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് ആംആദ്മി പാർട്ടിയും അരവിന്ദ് കെജ്രിവാളും ആരോപിക്കുന്നത്. ഇത്തരത്തിൽ മറ്റ് മന്ത്രിമാരെയും കുടുക്കാൻ സാധ്യതയുണ്ടെന്നും എഎപി ആരോപിക്കുന്നു.

സത്യേന്ദ്ര ജെയിനെ കഴിഞ്ഞ ജൂലൈ 13 ന് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. അദ്ദേഹത്തിന് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടെന്നും ജെയിനിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ സത്യേന്ദ്ര ജെയിനിൻ കഴിഞ്ഞ 14 ദിവസമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലായിരുന്നു.

അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 1.8 കിലോ സ്വർണവും , 2.85 കോടി രൂപയുപം രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നൽകുന്ന വിവരം.