ന്യൂഡൽഹി: തുടർച്ചയായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സ്വകാര്യ വിമാന കമ്പനിയായി സ്‌പൈസ് ജെറ്റിനെതിരെ നടപടിയുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. രണ്ട് മാസത്തേക്ക് സ്‌പൈസ് ജെറ്റിന്റെ വിമാന സർവീസ് വെട്ടിക്കുറച്ചു. അമ്പത് ശതമാനം സർവീസുകൾ മാത്രമേ ഈ കാലയളവിൽ ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡിജിസിഎയുടെ നിർദ്ദേശം.

18 ദിവസത്തിനുള്ളിൽ വിമാന സുരക്ഷയുമായി ബന്ധപ്പെട്ട എട്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കാരണം കാണിക്കൽ നോട്ടിസ് നേരത്തേ ഡിജിസിഎ അയച്ചിരുന്നു. ജൂലൈ 6ന് നൽകിയ കാണിക്കൽ നോട്ടിസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. ഇതിനു രണ്ടു ദിവസം മുൻപ് നോട്ടിസിന് സ്‌പൈസ്ജെറ്റ് മറുപടി നൽകിയിരുന്നു. മറുപടിയിൽ തൃപ്തരാകാത്തതിനെ തുടർന്നാണ് കടുത്ത നടപടിയിലേക്കു നീങ്ങിയത്.

തുടർച്ചയായി സാങ്കേതിക പ്രശ്‌നങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് ഡിജിസിഎ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്‌പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്തമല്ല എന്ന് കണ്ടെത്തിയിരുന്നു. അടുത്ത എട്ടാഴ്ച സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആകും തുടർ നടപടികൾ എന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

ഇന്ത്യയിൽ ഏതെങ്കിലും വിമാന കമ്പനിക്കെതിരെ അടുത്ത കാലത്തുണ്ടാകുന്ന ശക്തമായ നടപടിയാണ് ഇത്. സ്‌പൈസ് ജെറ്റിന്റെ 48 വിമാനങ്ങളിൽ ഈ മാസം 9നും 13നും ഇടയിൽ ഡിജിസിഎ പരിശോധനയും നടത്തിയിരുന്നു. ഇപ്രകാരം നടത്തിയ 53 പരിശോധനകളെ കൂടി വിലയിരുത്തിയാണ് നടപടി എന്ന് ഡിജിസിഎ വിശദീകരിച്ചു. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് സ്‌പൈസ് ജെറ്റ് സ്വീകരിച്ചിട്ടുള്ള നടപടികൾ അപര്യാപ്തമാണെന്നാണ് ഡിജിസിഎ വിലയിരുത്തുന്നത്.