നോയ്ഡ: ഉത്തർപ്രദേശിൽ സ്‌കൂളിലേക്കുള്ള യാത്രാമധ്യേ 12 വയസുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനി പീഡനത്തിനിരയായി. പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായ പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു.

നോയ്ഡയിലെ സെക്ടർ 32 ഭാഗത്ത് വച്ചാണ് പീഡനം നടന്നത്. സെക്ടർ 24 പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് 20 കാരനെ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് പ്രതിക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകുന്ന വഴി പെൺകുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുമായി നേരത്തെ ബന്ധമുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ഇയാൾക്കെതിരെ പോക്സോ കേസും ബലാത്സഗം(ഐ.പി.സി 376) വകുപ്പും ചുമത്തിയാണ് കേസെടുത്തത്. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി.

തിരിച്ച് വരുന്നതിനിടെ പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിക്കുകയായിരുന്നുവെന്ന് നോയ്ഡ അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ റൺവിജയ് സിങ് പറഞ്ഞു.രക്ഷപ്പെട്ടോടിയെ പ്രതിയെ പിടികൂടാനായി പൊലീസ് പുറകെ പോയപ്പോൾ ഇയാൾ പൊലീസുകാരെ അക്രമിച്ചെന്നും ഇതിനിടെ കാലിന് വെടിയേൽക്കുകയായിരുന്നുവെന്നും ഡി.സി.പി അറിയിച്ചു.