ന്യൂഡൽഹി: ഫൈവ് ജി സ്‌പെക്ട്രം ലേലം രണ്ടാം ദിനവും പൂർത്തിയായില്ല. ലേല നടപടികൾ വ്യാഴാഴ്ചയും തുടരുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇന്ന് ഒമ്പതാം റൗണ്ട് വരെയാണ് ലേലം നടന്നത്.

ലേലം ഇന്ന് പൂർത്തിയാകും എന്നാണ് കരുതിയതെങ്കിലും അവസാനിച്ചില്ല. ലേലം നാളേക്ക് നീണ്ടു. 5 ജി ലേലത്തിന്റെ ആദ്യ ദിവസമായ ഇന്നലെ റെക്കോർഡ് വിളിയാണ് നടന്നത്. 1.45 ലക്ഷം കോടി രൂപയാണ് ഇന്നലെ മാത്രം വിളിച്ചത്. 8000 കോടി രൂപയെന്ന കേന്ദ്ര സർക്കാർ പ്രതീക്ഷിച്ച തുകയെ മറികടക്കുന്നതായിരുന്നു ഇത്.

റിലയൻസ് ജിയോ , വോഡഫോൺ , എയർടെൽ , അദാനി ഗ്രൂപ്പ് എന്നീ കമ്പനികൾ സജീവമായി ലേലത്തിൽ പങ്കെടുത്തു. ഇന്ന് നാലായിരം കോടി രൂപയുടെ ലേലം വിളിയാണ് നടന്നത്. ഇതോടെ ഒമ്പതാം റൗണ്ട് വരെയുള്ള ലേലം വിളി 1,49,454 കോടി രൂപയിലേക്ക് ഉയർന്നു. 72 ഗിഗാ ഹെർട്‌സിലേറെ എയർവേവ്‌സാണ് ലേലത്തിൽ വെക്കുന്നത്.

റിലയൻസ് ജിയോ ലേലത്തിന് മുന്നോടിയായി പതിനാലായിരം കോടി രൂപ കെട്ടിവെച്ചിരുന്നു. ഭാരതി എയർടെൽ 5500 കോടി രൂപയും, വോഡഫോൺ ഐഡിയ 2200 കോടി രൂപയും കെട്ടിവെച്ചു. അദാനി 100 കോടി രൂപയാണ് കെട്ടിവെച്ചത്. ഏറ്റവും കൂടുതൽ പണം കെട്ടിവെച്ച കമ്പനി എന്ന നിലയ്ക്ക് റിലയൻസിനാണ് ലേലത്തിൽ കൂടുതൽ സാധ്യത. കഴിഞ്ഞ മാസം ആദ്യമാണ് കേന്ദ്ര മന്ത്രിസഭായോഗം 5ജി ലേലത്തിന് അംഗീകാരം നൽകിയത്.