- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ രാഷ്ട്രപത്‌നി പരാമർശം; അധിർ രഞ്ജൻ ചൗധരിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; അടുത്ത മാസം മൂന്നിന് ഹാജരാകാൻ നിർദ്ദേശം
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ ലോക്‌സഭ സ്പീക്കർ അധിർ രഞ്ജൻ ചൗധരി നടത്തിയ 'രാഷ്ട്രപത്‌നി' പരാമർശം പാർലമെന്റിൽ കടുത്ത പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. 'രാഷ്ട്രപത്‌നി' പരാമർശത്തിൽ അധിർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. അടുത്ത മാസം മൂന്നിന് ഹാജരാകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ചൗധരി നടത്തിയ പരാമർശം, അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന് വനിതാ കമ്മീഷൻ വിലയിരുത്തി. ഇതിനിടെ രാഷ്ട്രപതിയെ നേരിൽ കാണാൻ അധിർ രഞ്ജൻ ചൗധരി സമയം തേടി. നേരിട്ട് ഖേദം അറിയിക്കാൻ തയ്യാറാണെന്നും ചൗധരി അറിയിച്ചു.
അതേസമയം അധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവന കോൺഗ്രസിനെതിരായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിച്ചതിന് പിന്നാലെ, സോണിയാ ഗാന്ധിക്കെതിരെ ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. പാർലമെന്റിൽ സ്മൃതി ഇറാനിയോട് സോണിയാ ഗാന്ധി തട്ടിക്കയറിയെന്ന് നിർമല സീതാരാമൻ ആരോപിച്ചു. 'എന്നോട് മിണ്ടിപ്പോകരുതെന്ന്' സോണിയ പറഞ്ഞെന്ന് നിർമല സീതാരാമൻ പറഞ്ഞു.
സോണിയാ ഗാന്ധി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. അധിർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞെന്നാണ് സോണിയ പറയുന്നത്. എന്നാൽമാപ്പ് പറയേണ്ട കാര്യമില്ലെന്നാണ് അധിർ രഞ്ജന്റെ നിലപാടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.ഇതിന് പിന്നാലെ സോണിയാ ഗാന്ധിയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂയെന്നും അധിർ രഞ്ജൻ പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്‌നിയെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി വിശേഷിപ്പിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാൻ കോൺഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിർമല സീതാരാമനും സ്മൃതി ഇറാനിയും പാർലമെന്റിൽ പ്രതിഷേധമുയർത്തി. നാക്കുപിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു.
ഇഡി നടപടിക്കെതിരെ പാർലമെന്റിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ ഒരു ഹിന്ദി ചാനലിന് നൽകിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിർ രഞ്ജൻ ചൗധരി രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്‌നി എല്ലാവർക്കുമുള്ളതാണെന്ന് അധിർ രഞ്ജൻ പറയുകയായിരുന്നു.