ബെംഗളൂരു: കർണാടകയിൽ കനാലിൽ ചാടിയ രണ്ട് കോളജ് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. ഹോസ്‌കോടെ അനുഗോണ്ടനഹള്ളിയിൽ ദക്ഷിണ പിനാകിനി നദിയിലെ കനാലിലാണ് പെൺകുട്ടികൾ ചാടിയത്. രാജേശ്വരിയുടെ (17) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെ പെൺകുട്ടി സുപ്രിയ(18)യ്ക്കായി തിരച്ചിൽ തുടരുകയാണ്.

ലക്കൂർ ഗവ.പിയു കോളജ് വിദ്യാർത്ഥികളാണ് ഇരുവരും. കോളജ് വിട്ടതിനു ശേഷവും ഇരുവരും ഫോണിൽ ദീർഘനേരം സംസാരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ ശകാരിച്ചതോടെ പെൺകുട്ടികൾ മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് കോളജിൽ നിന്നു മടങ്ങിയ ഇവർ കനാലിനു സമീപത്തുള്ള പാലത്തിൽ നിന്നും ചാടുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാർ തിരച്ചിൽ ആരംഭിക്കുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയുമായിരുന്നു. ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.