ജൂലൈ 28: 44-ാമത് ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കാനായി മാമ്മല്ലപുരത്ത് എത്തിച്ചേർന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചെസ് ടീമിന് ചെന്നൈയിലെ യു.എസ്. കോൺസൽ ജനറൽ ജൂഡിത്ത് റേവിൻ ഊഷ്മള വരവേൽപ്പ് നൽകി. വിദ്യാഭാസ, കായിക നയതന്ത്രത്തെ പിന്തുണക്കുന്ന കോൺസൽ ജനറൽ റേവിൻ ഇന്ത്യൻ ചെസ് ഫെഡറേഷനും തമിഴ്‌നാട് സർക്കാരും ചേർന്ന് 2022 ജൂലൈ 28 മുതൽ ഓഗസ്റ്റ് 9 വരെ സംഘടിപ്പിക്കുന്ന ചെസ് ഒളിമ്പ്യാഡിൽ മത്സരിക്കുന്ന യു.എസ്. ടീമംഗങ്ങൾക്ക് വിജയാശംസകൾ നേർന്നു. ചെന്നൈയിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡ് ചെസ് ജനകീയമാക്കാൻ എങ്ങനെ സഹായിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള ചെസ്സ് പ്രേമികളെ ഈ ആഗോളമത്സരം ഒന്നിപ്പിക്കുന്നതെങ്ങനെയെന്നും കോൺസൽ ജനറൽ റേവിൻ കളിക്കാരുമായി ചർച്ച ചെയ്തു.

''ചെന്നൈ ചെസ് ഒളിമ്പ്യാഡിൽ നിങ്ങൾ അമേരിക്കയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള അഗാധമായ പങ്കാളിത്തത്തിന്റെ അടിത്തറ രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളാണ്; നിങ്ങളെപ്പോലുള്ള കായിക നയതന്ത്രജ്ഞർ രൂപപ്പെടുത്തിയ ബന്ധങ്ങൾ,'' കോൺസൽ ജനറൽ റേവിൻ ഗ്രാൻഡ് മാസ്റ്റേഴ്സ് (ജി.എം.), ഇന്റർനാഷണൽ മാസ്റ്റേഴ്സ് (ഐ.എം.), വിമൻ ഗ്രാൻഡ് മാസ്റ്റേഴ്സ് (ഡബ്ല്യു.ജി.എം.) എന്നിവരടങ്ങുന്ന യു.എസ്. സംഘാംഗങ്ങളോട് പറഞ്ഞു. യു.എസ്.-ഇന്ത്യ ബന്ധത്തിന്റെ 75-ാം വാർഷിക വേളയിൽ ചെന്നൈയിൽ ചെസ് ഒളിമ്പ്യാഡ് നടക്കുന്നതിൽ ചെന്നൈയിലെ കോൺസുലേറ്റ് ജനറൽ കാര്യാലയം ആവേശഭരിതമാണെന്നും കോൺസൽ ജനറൽ കൂട്ടിച്ചേർത്തു.

ചെന്നൈയിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി യു.എസ്. ടീമുകൾ കാണുന്നുവെന്ന് ഓപ്പൺ വിഭാഗത്തിലെ യു.എസ്. ടീം ക്യാപ്റ്റൻ ജോൺ ഡൊണാൾഡ്സൺ പറഞ്ഞു. ''ചെസ്സിന്റെ ജന്മസ്ഥലമായി പലരും കണക്കാക്കുന്ന നാടാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പ്രശസ്തമായ ചെസ് ഒളിമ്പ്യാഡ് ഇവിടെ ആദ്യമായി നടക്കുന്നത് തികച്ചും അനുയോജ്യമാണ്,'' ജോൺ ഡൊണാൾഡ്സൺ പറഞ്ഞു. ദേശീയ-പ്രാദേശിക ഗവൺമെന്റുകളുടെ പിന്തുണയോടെ ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിക്കാൻ വൈകിയ വേളയിൽ സന്നദ്ധത അറിയിച്ച ഇന്ത്യൻ ചെസ് ഫെഡറേഷന് പ്രത്യേകം നന്ദി പ്രകടിപ്പിച്ച അദ്ദേഹം വരാനിരിക്കുന്ന ആവേശകരമായ മത്സരത്തിലേക്ക് ഉറ്റുനോക്കുന്നുവെന്നും പറഞ്ഞു.

ആദ്യമായി ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നതിന് ഇന്ത്യയെ അഭിനന്ദിക്കുന്നതായി യു.എസ്. വനിതാ ടീം ക്യാപ്റ്റൻ മെലിക്‌സെറ്റ് ഖുച്ചിയാൻ പറഞ്ഞു. ''ശക്തമായ ചെസ് പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. അഞ്ച് തവണ ലോകചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന്റെ രാജ്യമാണിത്. ചെസ്സിന്റെ വലിയ ചരിത്രം കൈവശമുള്ള ഇടമാണ് ചെന്നൈ. വിശ്വനാഥൻ ആനന്ദും മാഗ്‌നസ് കാൾസണും ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ആദ്യമായി ഏറ്റുമുട്ടിയതും ചെന്നൈയിലാണ്, 2013-ൽ. നിരവധി മികച്ച ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്ന ഇന്ത്യ ഇപ്പോൾ ലോക ചെസ് രംഗത്ത് ഒരു നേതാവായി മാറിയിരിക്കുകയാണ്. ഈ ലോക ചെസ് ഒളിമ്പ്യാഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങളുടെ യു.എസ്. ടീം ആവേശഭരിതരാണ്. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമം,'' ഖുച്ചിയാൻ കൂട്ടിച്ചേർത്തു.

ഇന്റർനാഷണൽ മാസ്റ്റർ (ഐ.എം.) ജോൺ ഡൊണാൾഡ്സൺ ക്യാപ്റ്റനായ യു.എസ്. ടീം ഓപ്പൺ വിഭാഗത്തിലെ 187 ടീമുകളിൽ ആദ്യ സീഡാണ്. ഗ്രാൻഡ് മാസ്റ്റർ (ജി.എം.) ഫാബിയാനോ കരുവേന, ജി.എം. ലെവോൺ ആരോണിയൻ, ജി.എം. വെസ്ലി സോ, ജി.എം. ലൈനിയർ ഡൊമിംഗസ്, ജി.എം. സാം ഷെങ്ക്‌ലൻഡ് എന്നിവർ ഉൾപ്പെടുന്നതാണ് ടീം. ജി.എം. റോബർട്ട് ഹെസ് ആണ് പരിശീലകൻ.

വനിതാ വിഭാഗത്തിൽ ക്യാപ്റ്റൻ ജി.എം. മെലിക്‌സെറ്റ് ഖുച്ചിയാൻ നയിക്കുന്ന യു.എസ്. ടീം 162 ടീമുകളിൽ എട്ടാം സീഡാണ്. ജി.എം. ഇറീന ക്രഷ്, ഐ.എം. കരിസ യിപ്, ഐ.എം. ആനാ സാറ്റൻസ്‌ക, വുമൻ ഗ്രാൻഡ് മാസ്റ്റർ (ഡബ്ല്യു.ജി.എം.) താതേവ് അബ്രഹാമിയൻ, ഡബ്ല്യു.ജി.എം. ഗുൽരൂക്‌ബേം ടോകിറോയൊനോവ എന്നിവരടങ്ങുന്നതാണ് വനിതാ ടീം. ജി.എം. അലെഹാന്ദ്രോ റമീറെസ് ആണ് പരിശീലകൻ.