മുംബൈ: ശിവസേന സ്ഥാപകനേതാവ് ബാൽതാക്കറെയുടെ പേരക്കുട്ടിയും ഉദ്ധവ് താക്കറെയുടെ ജ്യേഷ്ഠസഹോദരൻ ബിന്ദുമാധവ് താക്കറെയുടെ പുത്രനുമായ നിഹാർ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയെ സന്ദർശിച്ചു. ഷിന്ദെയ്ക്ക് എല്ലാ വിധ പിന്തുണയും നിഹാർ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.

ബാൽ താക്കറെയുടെ മൂത്തപുത്രൻ ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാർ താക്കറെ. ബിന്ദു മാധവ് താക്കറെയെ പോലെ തന്നെ രാഷ്ട്രീയരംഗത്ത് സജീവമല്ല നിഹാർ താക്കറെ. എന്നാൽ നിഹാറിന്റെ ഷിന്ദെസന്ദർശനം രാഷ്ട്രീയപ്രവേശനമായാണ് രാഷ്ട്രീയലോകം വിലയിരുത്തുന്നത്.

മുംബൈയിൽ അഭിഭാഷകനായി പ്രവർത്തിക്കുകയാണ് നിഹാർ. ബിജെപി നേതാവ് ഹർഷ് വർധൻ പാട്ടീലിന്റ മകൾ അങ്കിത പാട്ടീലാണ് നിഹാറിന്റെ ഭാര്യ.

ബാൽ താക്കറെയുടെ പുത്രന്മാരിൽ ഉദ്ധവ് താക്കറെ മാത്രമാണ് രാഷ്ട്രീയനേതൃത്വത്തിലേക്കെത്തിയത്. ബിന്ദുമാധവ് താക്കറെ ഒരു സിനിമാ നിർമ്മാതാവായിരുന്നു. മറ്റൊരു മകനായ ജയ്ദേവ് താക്കറെയും റാഷ്ട്രീയത്തിൽ തത്പരനായിരുന്നില്ല. ബിന്ദുമാധവ് താക്കറെ 1996 ൽ ഒരു റോഡപകടത്തിലാണ് മരിച്ചാണ്. താക്കറെ പുത്രന്മാരുടെ കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം വളരെ കുറവാണ്.