ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്ക്ക് വിജയത്തുടക്കം. അവസാന ഓവറുകൾ വരെ വിജയപ്രതീക്ഷ ഉയർത്തിയശേഷം ഇന്ത്യ തോൽവി വഴങ്ങുകയായിരുന്നു.

155 റൺസ് വിജയലക്ഷ്യം തേടിയിറിങ്ങിയ ഓസ്‌ട്രേലിയ 49-5ലേക്കും 110-7ലേക്കും തകർന്നടിഞ്ഞെങ്കിലും ആഷ് ഗാർഡ്‌നറുടെ മിന്നുന്ന അർധസെഞ്ചുറിയും അലൻ കിങിന്റെ പോരാട്ടവീര്യവുമാണ് ഓസിസിനെ അവിസ്മരണീയ ജയത്തിലെത്തിച്ചത്. ഓസിസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സ്‌കോർ ഇന്ത്യ 20 ഓവറിൽ 154-8, ഓസ്‌ട്രേലിയ 19 ഓവറിൽ 157-7.

മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ അവസാന നാലോവറിൽ 36 റൺസ് വേണമായിരുന്നു ഓസീസിന്. മേഘ്‌ന സിങ് എറിഞ്ഞ പതിനേഴാം ഓവറിൽ 15 റൺസടിച്ച ഓസീസ് രാധാ യാദവിന്റെ പതിനെട്ടാം ഓവറിൽ 12 റൺസും പത്തൊമ്പതാം ഓവറിൽ 11 റൺസും അടിച്ച് ഓസീസിനെ അവിശ്വസനീയ ജയത്തിലെത്തിച്ചു.

അലീസ ഹീലി(0), ബെത്ത് മൂണി(10), ക്യാപ്റ്റൻ മെഗ് ലാനിങ്(8), താഹില മക്ഗ്രാത്ത്(14) എന്നിവരെ പുറത്താക്കി അരങ്ങേറ്റക്കാരി രേണുകാ സിങ് ഠാക്കൂറാണ് ഓസീസിന്റെ തലയരിഞ്ഞത്. പിന്നാലെ റൈച്ചൽ ഹൈൻസിനെ(9) ദീപ്തി ശർമ പുറത്താക്കിയതോടെ ഓസീസ് കൂട്ടത്തകർച്ചയിലായി.

എന്നാൽ ആറാമതായി ക്രീസിലെത്തിയ ആഷ്ലി ഗാർഡ്നറും ഏഴാ നമ്പറിലെത്തിയ ഗ്രേസ് ഹാരിസും ചേർന്ന് ഓസീസിന് പ്രതീക്ഷ നൽകി. ഹാരിസിനെ മടക്കി മേഘ്‌ന കൂട്ടുകെട്ട്
പൊളിച്ചു. പിന്നീടെത്തിയ ജെസ് ജൊനാസനെ(3) ദീപ്തി മടക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. എന്നാൽ അലാന കിങിനെ ക്രീസിൽ കൂട്ടുകിട്ടിയതോടെ തകർത്തടിച്ച ഗാർഡ്‌നർ ഓസീസിനെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയർത്തി. ഇന്ത്യക്കായി രേണുകാ സിങ് നാലോവറിൽ 18 റൺസിന് നാലു വിക്കറ്റ് വീഴ്‌ത്തി അരങ്ങേറ്റം ഗംഭീരമാക്കി.

ടോസ് നേടി ബാറ്റിനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 154 റൺസ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ചറിക്കരുത്തിലാണു ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെത്തിയത്. 34 പന്തുകൾ നേരിട്ട കൗർ 52 റൺസെടുത്തു പുറത്തായി. 33 പന്തിൽ 48 റൺസെടുത്തു പുറത്തായ ഷഫാലി വർമയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു ബാറ്റർ. നല്ല തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാൻ ഇന്ത്യൻ മധ്യനിര ബാറ്റർമാർക്കു സാധിക്കാതെ പോയി.

ഇന്ത്യൻ ക്യാപ്റ്റനൊഴികെ മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല. ഓപ്പണർ സ്മൃതി മന്ഥന 17 പന്തിൽ 24 റൺസെടുത്തു പുറത്തായി. യാസ്തിക ഭാട്ടിയ (എട്ട്), ജെമീമ റോഡ്രിഗസ് (11), ദീപ്തി ശർമ (ഒന്ന്), ഹർലീൻ ഡിയോൾ (ഏഴ്), രാധാ യാദവ് (രണ്ട്) എന്നിങ്ങനെയാണു മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനങ്ങൾ. ഓസീസിനായി ജെസ് ജൊനാസൻ നാലു വിക്കറ്റുകൾ വീഴ്‌ത്തി.