മുംബൈ: ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ബോളിവുഡിന് അകത്തും പുറത്തും ഇത് ചർച്ചകൾ നടക്കുകയാണ്. രൺവീറിനെ അനുകൂലിച്ചു കൊണ്ട് ഒരുവിഭാഗവും പ്രതികൂലിച്ച് കൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിൽ വിഷയത്തിൽ രൺവീറിന് പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി വിദ്യാ ബാലൻ

രൺവീറിന്റെ ഫോട്ടോഷൂട്ടിൽ എന്താണ് പ്രശ്‌നം എന്നും ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആസ്വദിക്കുകയല്ലേ നമ്മൾ ചെയ്യേണ്ടതെന്നും വിദ്യാ ബാലൻ ചോദിക്കുന്നു. മറാഠി ചലച്ചിത്ര പുരസ്‌കാരത്തിനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു വിദ്യ.

''ആ ഫോട്ടോഷൂട്ടിൽ ഒരുപ്രശ്‌നവും ഞാൻ കാണുന്നില്ല. ഒരുപക്ഷേ എഫ്ഐആർ ഫയൽ ചെയ്ത ആളുകൾക്ക് കാര്യമായ ജോലിയൊന്നുമുണ്ടാകില്ല. അതുകൊണ്ടാണ് ഈ കാര്യങ്ങളിൽ സമയം കളയുന്നത്. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെന്തെങ്കിലും കാര്യം ചെയ്താൽ മതി. ഫോട്ടോകൾ കണ്ട് ആർക്കെങ്കിലും വിഷമം തോന്നിയാൽ അവരത് നോക്കാതിരുന്നാൽ പോരെ', എന്നാണ് വിദ്യാ ബാലൻ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം രൺവീറിനെ പിന്തുണച്ച് കൊണ്ട് കശ്മീർ ഫയൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയും രംഗത്തെത്തിയിരുന്നു. 'വളരെ മണ്ടത്തരമായ എഫ്ഐആർ ആണ്. ഒരു കാരണവുമില്ലാതെ ശ്രദ്ധ നേടുന്ന രസകരമായ ഒരു കേസാണിത്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് എഫ്ഐആറിൽ എഴുതിയിരിക്കുന്നത്. ഇനി പറയൂ, ഇത്രയധികം സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ വരുമ്പോൾ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ ഇത് വെറും മണ്ടൻ വാദമാണ്', എന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്.