- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിന് നിരുപാധിക പിന്തുണ; അൽമായ ഫോറം സെക്രട്ടറി
മാർപാപ്പ നിയമിച്ച എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിന് ശക്തമായ പിന്തുണ വിശ്വാസികൾ ഉറപ്പു വരുത്തണം.സകല നന്മകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ വിശുദ്ധമായ സഭാപാരമ്പര്യം എല്ലാ വിശ്വാസികളും മുറുകെ പിടിക്കണം.
എറണാകുളം-അങ്കമാലി അതിരൂപതയിൽ കത്തോലിക്കാ സഭയ്ക്ക് ചേരാത്ത ഒരു പ്രവൃത്തിക്കും,സഭാ സംരക്ഷണമുണ്ടാകില്ല.അത്തരം പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കില്ല. ഇടവകകൾ വിമത പ്രവർത്തന കേന്ദ്രങ്ങളല്ല,ആത്മീയ- ശുശ്രൂഷാ- സേവന കേന്ദ്രങ്ങളാണ്.ആ തിരിച്ചറിവോടെ വൈദികർ കാര്യങ്ങൾ ചെയ്യണം.അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സഭാ വിരുദ്ധ ശക്തികളോടു വിശ്വാസികൾ ശക്തമായ നിലപാടു സ്വീകരിക്കും.വിമത പ്രവർത്തനത്തിന്റെ നുകത്തിൽ കെട്ടി ചില വൈദികർ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് ലജ്ജാകരവും അധാർമ്മികവുമാണ്.
ചില ചിദ്രസഭാവിരുദ്ധ ശക്തികൾ നടത്തുന്ന ഭിന്നത സൃഷ്ടിക്കുന്ന,സഭാഗാത്രത്തെ തകർക്കുന്ന റാലികളിൽ നിന്നും വിശ്വാസികൾ വിട്ടു നിൽക്കണം.അതിരൂപതയിലെ ഇടവകകളിൽ ഇപ്പോൾ നിലനില്ക്കുന്ന സമാധാനപരമായ അന്തരീക്ഷത്തെ തകർക്കുന്ന,തെറ്റിദ്ധരിപ്പിക്കുന്ന ചില വൈദികരുടെ വാക്കുകളിലും നീക്കങ്ങളിലും വിശ്വാസികൾ വീണു പോകരുത്.സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ സ്വയംഭരണാവകാശത്തിനും സുറിയാനി റീത്തിന്റെ സംരക്ഷണത്തിനുംവേണ്ടി ശക്തിയായി വാദിക്കുകയും നസ്രാണി സമൂഹത്തിന്റെയും എറണാകുളം വികാരിയാത്തിന്റെയും ഉന്നതിക്കും ഭദ്രതയ്ക്കുംവേണ്ടി അദ്ധ്വാനിക്കുകയും ചെയ്തവരാണ് എറണാകുളം വിശ്വാസികൾ.
സുറിയാനി നസ്രാണി ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച ബഹുഭൂരിപക്ഷം ദേവാലയങ്ങളും മാർ തോമാശ്ളീഹായാൽ സ്ഥാപിതമായ രണ്ട് പള്ളികൾ ഉൾപ്പെടെ ധാരളം അതിപ്രാചീന ദേവാലയങ്ങളും ഈ അതിരൂപതയുടെ യശസ്സ് ഉയർത്തുന്ന ഘടകങ്ങളാണ്.
സീറോ മലബാർ സഭയിൽ ഏകീകൃത കുർബ്ബാന അർപ്പിക്കാനുള്ള മാർപാപ്പയുടെയും സീറോ മലബാർ സിനഡിന്റെയും തീരുമാനം നടപ്പിലാക്കാൻ അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർക്കൊപ്പം എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ ഒന്നിച്ചു നിൽക്കണം.നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ വിഭജിതരാകാനും സഭയുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാക്കാനും പറ്റിയ സമയമല്ല ഇതെന്ന് നാം എല്ലാവരും മനസ്സിലാക്കണം.വി.കുർബാനയുടെ ഏകീകൃത രൂപത്തിലുള്ള അർപ്പണം നടപ്പിൽ വരുത്താനുള്ള ശ്രമങ്ങളിൽ പങ്കുകാരാകാനും മുൻനിരയിൽ നിൽക്കാനും എല്ലാ അൽമായ സംഘടനകൾക്കും,വിശ്വാസികൾക്കും ഉത്തരവാദിത്വമുണ്ട്.
വ്യക്തിസഭയായ സീറോ മലബാർ സഭയുടെ ലിറ്റർജി സംബന്ധമായ കാര്യങ്ങൾ മെത്രാന്മാരുടെ സിനഡാണ് തീരുമാനിക്കുന്നത്. ഈ കാര്യത്തിൽ മെത്രാന്മാരുടെ ഏകകണ്ഠേനയുള്ള തീരുമാനത്തെ മാർപാപ്പ ശരിവയ്ക്കുക മാത്രമാണ് ചെയ്യുക.പരിശുദ്ധ സിംഹാസനത്തിനോടുള്ള സ്‌നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ട് നല്ല വിശ്വാസികളായി വർത്തിക്കുവാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്ക് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.