- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാതകളിലെ കുഴികൾ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് ഹൈക്കോടതി; നിർദ്ദേശം നൽകിയത് അമിക്കസ് ക്യൂറി വഴി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടപെടൽ, കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ; ജോലി തുടങ്ങിയെന്ന് ദേശീയപാതാ അഥോറിറ്റി
കൊച്ചി: നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളിയായ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നിർണായക ഇടപെടലുമായി കേരള ഹൈക്കോടതി. ദേശീയപാതകളിലെ കുഴികൾ അടയ്ക്കാൻ ദേശീയ പാത അഥോറിറ്റി ഓഫ് ഇന്ത്യയുടെ കേരള റീജിയണൽ ഓഫീസർക്കും പാലക്കാട്ടെ പ്രോജക്ട് ഡയറക്ടർക്കും കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. അമിക്കസ് ക്യൂറി വഴിയാണ് നിർദ്ദേശം നൽകിയത്.
റോഡിലെ കുഴികൾ സംബന്ധിച്ച കേസുകൾ തിങ്കളാഴ്ച പരിഗണിക്കും. അപകടവും തൊട്ടുപിന്നാലെ കുഴിയടക്കാൻ ശ്രമം നടത്തിയിരുന്നു. ദേശീയപാതാ അഥോറിറ്റിയുടെ കേരള റീജ്യണൽ ഹെഡിനും പാലക്കാട് പ്രൊജക്ട് ഡയറക്ടർക്കുമാണ് അമിക്കസ്‌ക്യൂറി വഴി ഹൈക്കോടതി നിർദ്ദേശം നൽകിയത്. ജോലികൾ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞുവെന്ന് ദേശീയപാതാ അഥോറിറ്റി കോടതിയെ അറിയിച്ചു.
ഇന്ന് ഹൈക്കോടതി പ്രവർത്തിക്കുന്ന ദിവസമല്ല. എന്നാൽ ഹാഷിമിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്ത ശ്രദ്ധയിൽ പെട്ടയുടനെ അദ്ദേഹം അമിക്കസ് ക്യൂറിക്ക് നിർദ്ദേശം നൽകിയത്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ ഹാഷിം പിന്നാലെ വന്ന വാഹനമിടിച്ച് മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്.
ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. വെള്ളിയാഴ്ച രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. സമീപത്തെ കൊടും വളവിലെ ഭീമൻ കുഴിയിൽ വീണ സ്‌കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഹാഷിമിന്റെ സ്‌കൂട്ടറിന് തൊട്ടുപിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനം ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹാഷിം മരണമടഞ്ഞു.
ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേത്. മഴക്കാലം കഴിയുന്നത് വരെ കുഴിയടക്കാൻ കരാറുകാർ കാത്ത് നിൽക്കുന്നതാണ് പ്രശ്‌നം. ഹൈക്കോടതി വിമർശനം വന്നപ്പോൾ ചിലയിടങ്ങളിൽ കുഴിയടച്ചെങ്കിലും ഇത് ഇനിയും പൂർത്തിയാക്കിയില്ല. ദേശീയ പാതകളിലെ സ്ഥിതിയിൽ കേന്ദ്രസർക്കാരിനെ പ്രതിഷേധമറിയിക്കുകയാണ് സംസ്ഥാന സർക്കാരിന് മുന്നിൽ ഇനിയുള്ള വഴി.
അങ്കമാലി - ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. റോഡിലെ വളവിലാണ് രാത്രി 11 മണിയോടെ അപകടമുണ്ടായത്. രാത്രി തന്നെ നാഷണൽ ഹൈവേ അധികൃതർ റോഡിലെ കുഴിയടച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കേസെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം (52) ആണ് മരിച്ചത്. ദേശീയപാതയിൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്‌കൂളിന് മുൻപിലുള്ള വലിയ കുഴയിൽ വീണാണ് അപകടം. സംഭവത്തിൽ ദേശീയപാത അഥോറിറ്റിയെ കുറ്റപ്പെടുത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ദേശീയ പാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കും അവർക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.