ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ ഫൈനലിൽ. അവസാന പന്ത് വരെ ആവേശം നിറഞ്ഞ ഒന്നാം സെമി ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നാല് റൺസിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈനലിൽ ഓസ്ട്രേലിയയോ ന്യൂസീലൻഡോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.

ഇന്ത്യ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അവസാന രണ്ടോവറിൽ ജയിക്കാൻ 27 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനായി പൂജ വസ്ട്രക്കർ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 13 റൺസടിച്ച് നതാലി സ്‌കൈവർ പ്രതീക്ഷ നൽകിയെങ്കിലും അവസാന പന്തിൽ സ്‌കൈവർ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു. സ്‌കോർ: ഇന്ത്യ 20 ഓവറിൽ അഞ്ചിന് 164, ഇംഗ്ലണ്ട് 20 ഓവറിൽ ആറിന് 160.

സ്‌നേഹ് റാണ എറിഞ്ഞ അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 14 റൺസായിരുന്നു വേണ്ടിയരുന്നത്. ആദ്യ പന്ത് ഡോട്ട് ബോളായി. രണ്ടാം പന്തിൽ സിംഗിൾ, മൂന്നാം പന്തിൽ കാതറീൻ ബ്രന്റിനെ(0) മടക്കി സ്‌നേഹ് റാണ ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും തകർത്തു. നാലാം പന്തിലും അഞ്ചാം പന്തിലും സിംഗിൾ മാത്രം വഴങ്ങിയ സ്‌നേഹ് റാണയെ അവസാന പന്തിൽ സോഫി എക്ലിസ്റ്റൺ സിക്‌സിന് പറത്തിയെങ്കിലും ഇന്ത്യ നാല് റൺസിന്റെ ജയം ഉറപ്പിച്ചിരുന്നു.

അവസാന മൂന്നോവറിൽ ഏഴ് വിക്കറ്റ് ശേഷിക്കെ 35 റൺസായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയരുന്നത്. നതാലി സ്‌കൈവറും ആമി ജോൺസുമായിരുന്നു ഇന്ത്യക്ക് ഭീഷണിയായി ക്രീസിലുണ്ടായിരുന്നത്. പതിനെട്ടാം ഓവരിലെ രണ്ടാം പന്തിൽ ആമി ജോൺസ്(24 പന്തിൽ 31) ഇല്ലാത്ത റണ്ണിനോടി റൺ ഔട്ടായത് മത്സരത്തിൽ വഴിത്തിരിവായി. പ്രതീക്ഷയായിരുന്ന നതാലി സ്‌കൈവർ(43 പന്തിൽ41)പത്തൊമ്പതാം ഓവറിലെ അവസാന പന്തിൽ റണ്ണൗട്ടയാതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ തകർന്നു. ഓപ്പണർ ഡാനിയേല വയാറ്റ്(27 പന്തിൽ 35), സോഫിയ ഡങ്കലി(10 പന്തിൽ19), അലീസ് കാപ്‌സെ(8 പന്തിൽ 13)എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും നൽകിയത്. ആദ്യ വിക്കറ്റിൽ 76 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ കളിക്കുന്ന സ്മൃതി ഈ മത്സരത്തിലും തകർപ്പൻ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 32 പന്തുകളിൽ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 61 റൺസാണ് താരം അടിച്ചുകൂട്ടിയത്.

31 പന്തുകളിൽ നിന്ന് പുറത്താവാതെ 44 റൺസെടുത്ത ജെമീമ റോഡ്രിഗസും 22 റൺസ് നേടിയ ദീപ്തി ശർമയും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ ഇരുവരും നടത്തിയ ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ സ്‌കോർ 164-ൽ എത്തിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി ഫ്രേയ കെംപ് രണ്ട് വിക്കറ്റെടുത്തു.

165 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. എന്നാൽ 41 റൺസെടുത്ത നായിക നാറ്റ് സൈവറിന്റെ പ്രകടനം ടീമിന് വിജയപ്രതീക്ഷ സമ്മാനിച്ചു. 35 റൺസെടുത്ത ഡാനി വ്യാട്ടും 31 റൺസ് നേടിയ എമി ജോൺസും പൊരുതി നോക്കിയെങ്കിലും ഇന്ത്യയുടെ വിജയം തടയാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ് റാണ രണ്ടുവിക്കറ്റെടുത്തു.