അഹമദ്‌നഗർ: പ്രവാചക നിന്ദാ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചതിന് മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ 23കാരനെ ആൾക്കൂട്ടം ആക്രമിച്ചെന്ന് പരാതി. മൂർച്ചയുള്ള ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചതിനാൽ ഗുരുതര പരിക്കേറ്റ യുവാവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്.

ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പ്രധാന പ്രതികൾ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. സണ്ണി രാജേന്ദ്ര പവാർ (പ്രതീക്) എന്ന യുവാവിനാണ് മർദ്ദനമേറ്റത്. തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റതിനാൽ ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കർജാത്ത് പട്ടണത്തിലെ അക്കാബായ് ചൗക്കിലാണ് ആക്രമണം നടന്നത്. സംഘടിച്ചെത്തിയ 14 പേർ വാൾ, വടി, ഹോക്കി സ്റ്റിക്കുകൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിലെ പരാതിക്കാരനായ പവാറും സുഹൃത്തും മെഡിക്കൽ ഷോപ്പിന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്.