ജയ്പൂർ: ബലാത്സംഗത്തിന് ശേഷം സ്ത്രീകളെ കൊലപ്പെടുത്തുന്ന പ്രവണത വർധിക്കാൻ കാരണം നിലവിലെ നിയമമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെ ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു അശോക് ഗെലോട്ടിന്റെ വിവാദ പ്രസ്താവന.

''നിർഭയ കേസിന് ശേഷം ബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യം ശക്തമായി. ഇതിന് ശേഷമാണ് നിയമം നിലവിൽ വന്നത്. ഇതോടെ ബലാത്സംഗത്തിന് ശേഷം സ്ത്രീകളെ കൊലപ്പെടുത്തുന്ന കേസുകൾ വർധിച്ചു. ഇത് അപകടകരമായ പ്രവണതയാണ് രാജ്യത്തുണ്ടാക്കുന്നത്'' എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

എന്നാൽ, ബലാത്സംഗത്തിന് ഇരയായവരെ കൊല്ലുന്ന പ്രവണതയിൽ ഗെലോട്ട് ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് സന്ദർഭത്തിൽനിന്ന് മാറ്റി അനാവശ്യ വിവാദ വിഷയമാക്കുകയാണെന്നും മുഖ്യമന്ത്രിയുടെ സ്‌പെഷൽ ഡ്യൂട്ടി ഉദ്യോഗസ്ഥനായ ലോകേഷ് ശർമ പറഞ്ഞു.