ഫ്ളോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ടി20യിൽ മികച്ച സ്‌കോർ പടുത്തുയർത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. ശ്രേയസ് അയ്യരാണ് (64) ഇന്ത്യയുടെ ടോപ് സ്‌കോറർ. ഒഡെയ്ൻ സ്മിത്ത് വിൻഡീസിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സഞ്ജു സാംസൺ (11 പന്തിൽ 15) നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗിൽ വിൻഡീസ് ആദ്യ പത്ത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്.

പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് ഇന്ത്യ നാല് മാറ്റങ്ങൾ വരുത്തി. ഇഷാൻ കിഷൻ, ശ്രേയസ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ടീമിലെത്തി. രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക്കാണ് ടീമിനെ നയിക്കുന്നത്.

മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇഷാൻ- ശ്രേയസ് സഖ്യം 38 റൺസ് കൂട്ടിചേർത്തു. എന്നാൽ ഇഷാൻ അഞ്ചാം ഓവറിൽ മടങ്ങി. ഡൊമിനിക് ഡ്രേക്സിന്റെ പന്തിൽ നിക്കോളാസ് പുരാന് ക്യാച്ച്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ദീപക് ഹൂഡ (25 പന്തിൽ 38) ശ്രയസ് സഖ്യം ഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ചു. ഇരുവരും 76 റൺസാണ് കൂട്ടിചേർത്തത്. ആക്രമിച്ച് കളിച്ച ഹൂഡ രണ്ട് സിക്സും മൂന്ന് ഫോറും നേടി. ഹെയ്ഡൻ വാൽഷിന് ക്യാച്ച് നൽകിയാണ് ഹൂഡ മടങ്ങുന്നത്.

നാലാമനായി ക്രീസിലെത്തിയ സഞ്ജുവിന് സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശാനായില്ല. റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിൽ സ്മിത്തിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു സഞ്ജു. തുടർന്നെത്തിയ ദിനേശ് കാർത്തികും (12) നിരാശപ്പെടുത്തി. എന്നാൽ ഹാർദി പാണ്ഡ്യയുടെ (16 പന്തിൽ 28) ഇന്ത്യയെ സഹായിച്ചു. അവസാന ഓവറിൽ പാണ്ഡ്യ റണ്ണൗട്ടായില്ലെങ്കിൽ സ്‌കോർ 200ന് അടുത്തെത്തിയേനെ. അക്സർ പട്ടേലാണ് (9) പുറത്തായ മറ്റൊരു താരം. കുൽദീപ് യാദവ് (0), ആവേഷ ഖാൻ (1) എന്നിവർ പുറത്താവാതെ നിന്നു.

വിൻഡീസും നാല് മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്. കീമോ പോൾ, ഒഡെയ്ൻ സ്മിത്ത്, ഹെയ്ഡൻ വാൽഷ്, ഷംറ ബ്രൂക്സ് എന്നിവർ ടീമിലെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.