- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാകപ്പ് ട്വന്റി 20: ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി; ഹർഷൽ പട്ടേലിന് പിന്നാലെ ജസ്പ്രിത് ബുമ്രയ്ക്കും പരിക്ക്; താരത്തിന് വിശ്രമം അനുവദിക്കും; കെ എൽ രാഹുലും വിരാട് കോലിയും ടീമിൽ തിരിച്ചെത്തും

മുംബൈ: ഏഷ്യ കപ്പ് ട്വന്റി 20 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ പേസർ ജസ്പ്രിത് ബുമ്രയെ ഉൾപ്പെടുത്തില്ല. പുറംവേദനയെ തുടർന്ന് അദ്ദേഹത്തിന് വിശ്രമം അനുവദിക്കും. ലോകകപ്പിന് മുമ്പ് താരത്തെ പൂർണ കായികക്ഷമതയോടെ നിലനിർത്തണം എന്നുള്ളതുകൊണ്ടാണ് ഏഷ്യ കപ്പിൽ നിന്നൊഴിവാക്കുന്നത്. ഈമാസം 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.
ജൂലൈ 14ന് ഇംഗ്ലണ്ടിനെതിരാ ഏകദിനത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന- ടി20 മത്സരങ്ങളിൽ നിന്ന് താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇന്ത്യക്ക് നഷ്ടമാവുന്ന രണ്ടാമത്തെ പേസറാണ് ബുമ്ര. നേരത്തെ ഹർഷൽ പട്ടേലിനേയും പരിക്കിനെ തുടർന്ന് ഏഷ്യാ കപ്പിൽ നിന്നൊഴിവാക്കിയിരുന്നു.
ടീമിലേക്ക് കെ എൽ രാഹുലും വിരാട് കോലിയും തിരിച്ചെത്തുന്ന സാഹചര്യത്തിൽ യുവതാരങ്ങൾക്ക് രണ്ട് സ്ലോട്ടുകളാണ് നഷ്ടമാവുക. രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ സ്‌ക്വാഡിൽ ഉറപ്പായുമുണ്ടാവും. വിൻഡീസിനെതിരെ അഞ്ചാം ടി20യിൽ തകർത്തടിച്ച ശ്രേയസ് അയ്യരും ദീപക് ഹൂഡയും കൂടി സ്‌ക്വാഡിലെത്താനിടയുണ്ട്. ഇതിനാൽ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ ഉൾപ്പെടുത്തുമോ എന്ന് പറയാനാവില്ല.
വിക്കറ്റ് കീപ്പറുടെ സ്ഥാനത്താവട്ടെ, യുവതാരം റിഷഭ് പന്തിന് പുറമെ സമീപകാലത്ത് ഫിനിഷറായി പേരെടുത്ത ദിനേശ് കാർത്തിക്കുമുണ്ട്. യുവ വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ നിന്ന് സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കും എന്ന് റിപ്പോർട്ടുകളുണ്ട്. സമീപകാല പ്രകടനം വച്ചുനോക്കിയാൽ ഇഷാനേക്കാൾ മികവുണ്ട് എന്നതിലാണ് സഞ്ജു ആരാധകരുടെ പ്രതീക്ഷ.


