ജമ്മു: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നവംബർ 25 ലേക്ക് നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ നേരത്തെ പ്രതീക്ഷിച്ചത് പോലെ ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം നടക്കാനുള്ള സാധ്യത മങ്ങി. ഒക്ടോബർ 31ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും എന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നത്.

ഈ വർഷം ഒടുവിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളോടൊപ്പം ജമ്മുകശ്മീരിലും തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചന ഇതോടെ ശക്തമായിരുന്നു. എന്നാൽ തീയതി നീട്ടിയതോടെ തെരഞ്ഞെടുപ്പ് അടുത്ത വർഷത്തേക്ക് മാറാനുള്ള സാധ്യത ഏറിയതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

വോട്ടർ പട്ടിക തയ്യാറായാൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തെ ലഫ്റ്റ്‌നന്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കശ്മീരിലെയും ചെനാബിലെയും മഞ്ഞുകാലത്തിന് ശേഷമേ തെരഞ്ഞെടുപ്പിന് സാധ്യതയുള്ളൂ. അതേസമയം കൂടുതൽ പേർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകാനാണ് തീയതി നീട്ടിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

ഒക്ടോബർ ഒന്നിനോ അതിന് മുന്നെയോ പതിനെട്ട് വയസ്സ് തികഞ്ഞവർഞ്ഞ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജമ്മു കശ്മീരിൽ വോട്ടർ പട്ടിക പുതുക്കുന്നത്. ഇതിനിടെ മണ്ഡല പുനർ നിർണയവും പൂർത്തിയായിരുന്നു.